കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിൽ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 14 ബംഗ്ലാദേശ് പൗരന്‍മാരെ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളും അഞ്ച് വനിതകളുമടങ്ങുന്ന സംഘത്തെ നോർത്ത് ഈസ്റ്റ് എകസ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് നിരവധി ആധാർ കാർഡുകളും ആർ.പി.എഫ് കണ്ടെടുത്തു. ഇവ വ്യാജമാണോ അതോ നിയമവിരുദ്ധ മാർഗങ്ങളിലൂടെ നിർമിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലും ട്രെയിനുകളിൽ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയുമാണ് ഇവരെ കണ്ടെത്തിയതെന്ന് ഇൻസ്പെക്ടർ ബിപ്ലബ് ദത്ത വ്യക്തമാക്കി. `രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിനുകൾ പരിശോധിക്കുന്നതിനിടെ ആർ.പി.എഫ് ഉദ്യോഗസ്ഥർ സംശയാസ്പദമായി ചിലരെ തിരിച്ചറിഞ്ഞു. അവരുടെ ആധാർ കാർഡുകൾ പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് തോന്നി. ഇതിനെത്തുടർന്ന് അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും നാല് കുട്ടികളുമടങ്ങുന്ന സംഘത്തിനെതിരെ ഞങ്ങൾ നടപടിയെടുത്തു. ഇവർ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ഇവരുടെ പക്കൽ നിന്ന് മലേഷ്യൻ കറൻസിയും കണ്ടെടുത്തിട്ടുണ്ട്.






























