കോഴിക്കോട്: വടക്കൻ കേരളത്തിലെ യാത്രക്കാർ നേരിടുന്ന കടുത്ത റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ വൻ വികസന പദ്ധതികളുമായി ജില്ലാ ഭരണകൂടവും റെയിൽവേ അധികൃതരും രംഗത്ത്.. കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന 18 പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നതാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇത് സംബന്ധിച്ച സമഗ്രമായ ‘റെയിൽവേ മാസ്റ്റർ പ്ലാൻ’ കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്തർക്ക് ഔദ്യോഗികമായി സമർപ്പിച്ചു.
നിലവിൽ കാസർകോട് സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കോവിഡിന് ശേഷം നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും കളക്ടർ സമർപ്പിച്ച കത്തിലുണ്ട്. യാത്രാക്ലേശം മൂലം ജില്ലയിലെ സാധാരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, രാത്രികാല യാത്രക്കാർ, ചികിത്സയ്ക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന രോഗികൾ എന്നിവർ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടുകൾ കത്തിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ റെയിൽവേ അധികൃതർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാണെന്നും, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ അറിയിച്ചു.





























