പത്തനംതിട്ട : തിരുവല്ല കുറ്റൂര്‍ പഞ്ചായത്തില്‍ റെയില്‍വേ നിര്‍മിച്ച അടിപ്പാത മരണക്കെണിയാകുമെന്ന പരാതിയുമായി നാട്ടുകാര്‍. സമീപത്തെ പാടശേഖരങ്ങളേക്കാല്‍ താഴ്ന്ന് നില്‍ക്കുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന അടിപ്പാതയില്‍ മഴ ശക്തമാകുന്നതോടെ അഞ്ച് അടിയോളം ഉയരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ അടിപ്പാതയുടെ ആഴം മനസിലാക്കാതെ ഈ വഴി കടന്നുപോകുന്നത് വലിയ അപകടത്തിനിടയാക്കും. ചെന്നൈയില്‍ യുവ വനിതാ ഡോക്ടര്‍ കഴിഞ്ഞ മാസം ഇത്തരത്തിലൊരു അപകടത്തില്‍ പെട്ട് മരിച്ച സംഭവം നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അടിപ്പാതയുടെ നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സമീപത്തെ പാടശേഖരങ്ങളേക്കാല്‍ താഴ്ന്ന് നില്‍ക്കുന്ന രീതിയിലാണ് അടിപ്പാതയുടെ നിര്‍മാണം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കുറ്റൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പുലിപ്പാറ- പാണ്ടിശ്ശേരി ഭാഗത്ത് അടിപ്പാത നിര്‍മാണം ആരംഭിച്ചത്.
വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് നിര്‍മാണമെന്നാണു പരാതി. പാടശേഖരങ്ങളേക്കാല്‍ താഴ്ന്ന് നില്‍ക്കുന്നതിനാല്‍ ചെറിയ മഴ പെയ്യുമ്പോള്‍ത്തന്നെ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കുകയും ചെയ്യും. ഇപ്പോള്‍ മഴ ശക്തമായതോടെ 5 അടിയോളം ഉയരത്തിലാണ് അടിപ്പാതയില്‍ വെള്ളകെട്ട് രൂപപ്പെട്ടിരിക്കുന്നത്.
ഇത് മൂലം സമീപത്തെ വീടുകളിലും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. പലതവണ ഇക്കാര്യം റെയിൽവേയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. വെള്ളകെട്ട് ഒഴിവാക്കാന്‍ അടിപ്പാതയില്‍ മേല്‍ക്കൂര സ്ഥാപിച്ചെങ്കിലും അതും കൂടുതല്‍ ദുരിതത്തിനാണ് വഴിയൊരുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
അടിപ്പാതയിലെ വെള്ളം ആറ്റിലേക്ക് ഒഴുകി പോകാനായി സ്ഥാപിച്ചിരിക്കുന്ന കനാലിലൂടെ ഇപ്പോള്‍ വെള്ളം തിരികെ അടിപ്പാതയിലേക്ക് ഒഴുകിയെത്തുകയാണെന്നും ആരോപണമുണ്ട്. വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടര്‍ അടിപ്പാതയില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.