തിരുവനന്തപുരം : തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വരുംദിവസങ്ങളിൽ കൂടുതൽ തീവ്രമാകും. പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് ഡിസംബർ രണ്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്കു കടക്കുമെന്നാണു കരുതുന്നത്. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഡിസംബർ മൂന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്. ചൊവ്വാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115 മുതൽ 204 വരെ മില്ലിമീറ്റർ മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ലക്ഷദ്വീപിലും ബുധനാഴ്ചയും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ആന്റമാൻ കടൽ, തെക്കൻ ആന്ധ്ര തീരം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്.