തിരുവനന്തപുരം : ബിജെപി കോർ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാക്കൾ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ തോതിലുള്ള അതൃപ്തിയാണ് യോഗത്തിൽ പുകഞ്ഞത്. പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു നൽകിയെന്ന ഗുരുതരമായ ആരോപണം യോഗത്തിൽ ഉയർന്നു. ഇക്കാര്യത്തിൽ രാജീവ് ചന്ദ്രശേഖർ കൃത്യമായ മറുപടി പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജയ സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും ട്വന്റി 20-ക്ക് സീറ്റ് നൽകിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായെന്ന് വിമർശനമുണ്ടായി.
കൊടുങ്ങല്ലൂരിലും തൃപ്പൂണിത്തുറയിലും സീറ്റുകൾ വെച്ചുമാറിയത് പാർട്ടിയുടെ പ്രകടനത്തെ ദോഷകരമായി ബാധിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മൂന്നിടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചുവെങ്കിലും വോട്ട് വിഹിതത്തിൽ നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. കൂടാതെ, തിരഞ്ഞെടുപ്പിൽ മത്സരിച്ച നൂറിലധികം സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച പണം നഷ്ടമായതും നേതൃത്വത്തിനെതിരെയുള്ള വിമർശനത്തിന് ആക്കം കൂട്ടി.































