തിരുവനന്തപുരം : രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ ദില്ലിയിൽ നിന്ന് തീരുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്. ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്. ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ല. രാജ്യസഭ സീറ്റിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ് എന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനിടെ സമീപ കാലത്ത് തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ രംഗത്തെത്തിയിരുന്നു. എം.ലിജുവിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടതിനുശേഷമാണ് കെ.മുരളീധരന്റെ പ്രതികരണം. ജനം വലിച്ചെറിഞ്ഞ നേതാക്കളെ പരിഗണിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി കെ.മുരളീധരൻ ഹൈക്കമാണ്ടിന് കത്തും അയച്ചു.
ഇതിനിടെ ജി 23 നേതാക്കൾ യോഗം ചോർന്നതിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. പ്രവർത്തക സമിതിക്ക് ശേഷം ജി 23 നേതാക്കൾ യോഗം കൂടിയത് ശരിയായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പരാജയം അടക്കം വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാര നടപടികളുമായി മുന്നോട്ട് പോകാൻ പ്രവർത്തക സമിതി തീരുമാനം എടുത്തതാണ്. പാർട്ടിയെ ദുർബലപ്പെടുത്താനല്ല അവരുടെ യോഗം എന്നാണ് ചില മാധ്യമങ്ങളുടെ റിപോർട്ട്. എന്നാൽ പാർട്ടി അച്ചടക്കമാണ് വലുത് . സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല . കോൺഗ്രസ് മുക്ത ഭാരത് എന്ന് പറയുന്നവർക്ക് ശക്തി പകരുന്നതാണ് ഈ നീക്കമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.





























