ഡല്‍ഹി: ഹിന്ദു വിരുദ്ധരും ഇന്ത്യാ വിരുദ്ധരുമായ ആളുകള്‍ ഒന്നിക്കുന്നതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘റീലോഞ്ച് യാത്ര’യായ ഭാരത് ജോഡോ യാത്രയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി നേതാവും എംപിയുമായ രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞു. നെഹ്‌റു മുതല്‍ രാഹുല്‍ഗാന്ധി വരെയുള്ള കുടുംബ രാഷ്ട്രീയം ഇന്ത്യയെ വിഭജിക്കുകയായിരുന്നെന്നും രാജ്യവര്‍ദ്ധന്‍ റാത്തോഡ് ജയ്പൂരിലെ സംസ്ഥാന പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ധര്‍മ്മം സംരക്ഷിക്കാന്‍ ഒരു പാര്‍ട്ടിയുണ്ട്. ധര്‍മ്മ സംരക്ഷണമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം. ധര്‍മ്മത്തിന്റെ എല്ലാവിധ അട്ടിപ്പേറവകാശവും ബിജെപിക്കുണ്ടെന്നും എംപി പറഞ്ഞു. കശ്മീര്‍ തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ പകരം അവര്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കുകയാണ് ചെയ്തതെന്നും ബിജെപി നേതാവ് പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം ബിജെപി സര്‍ക്കാരാണ് റദ്ദാക്കിയത്.
”ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) രാഷ്ട്രീയ സ്വയം സേവക സംഘവും (ആര്‍എസ്എസ്) സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് വലിയ പ്രസ്താവനകള്‍ മാത്രം നടത്തുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതാണ്. 500 കോടി രൂപയാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കായി ചെലവഴിക്കുന്നത്.”- രാജ്യവര്‍ധന്‍ റാത്തോഡ് അവകാശപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൊഴിലില്ലായ്മ വേതനം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും റാത്തോട് പറഞ്ഞു. അനധികൃത ഖനനത്തിനെതിരെ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ 15 ഫയലുകള്‍ ചോര്‍ന്നു. അനധികൃത ഖനനത്തിനെതിരെ നടപടിയില്ലെന്നും അഴിമതിക്കേസുകള്‍ 73 ശതമാനം വര്‍ധിച്ചുവെന്നും രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞു. സാധാരണക്കാര്‍ക്ക് വെള്ളം നല്‍കാനുള്ള ടെന്‍ഡറുകളില്‍ അഴിമതിയാണ് നടക്കുന്നത്. പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാന്‍ നിര്‍ബന്ധിതരായതിനാലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഖനികളില്‍ അഴിമതി നടത്തുന്നതെന്നും എംപി ആരോപിച്ചു.































