തിരുവനന്തപുരം: ചിറയിന്‍കീഴിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത കേസില്‍ പെൺകുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം നിഷേധിച്ച് യുവാവിന്റെ കുടുംബം. പെൺകുട്ടിയെ തന്റെ മകൻ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപണ വിധേയനായ അർജുന്റെ ബന്ധുക്കൾ പറയുന്നു. ഈ ബന്ധത്തിൽ രാഖിശ്രീക്ക് എതിർപ്പ് ഇല്ലായിരുന്നുവെന്നും യുവാവിൻ്റെ അമ്മയും സഹോദരിയും പറയുന്നു.
യഥാർത്ഥത്തിൽ ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കൾക്കാണെന്നാണ് ഇവർ പറയുന്നത്. അവർ പെൺകുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് അവർ പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ അവളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് അർജുന്റെ ബന്ധുക്കൾ പറയുന്നത്. ‘എന്നെ അവർ കൊല്ലും, ചേട്ടൻ സൂക്ഷിക്കണം, എന്നൊക്കെ അവൾ അർജുന് മെസേജ് അയച്ചിട്ടുണ്ട്.
ആരോപണം ഉയർന്ന ശേഷം അർജുനെ കാണാനായില്ല. എവിടെ ആണെന്ന് പോലും അറിയില്ല’, അർജുന്റെ പിതാവ് പറയുന്നു. അതേസമയം, പുളിമൂട്ട് കടവ് സ്വദേശിയായ അർജുനെതിരെ രാഖിശ്രീയുടെ കുടുംബം ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവാവ് മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശല്യം ചെയ്തിട്ടുണ്ടെന്നുമാണ് രാഖിശ്രീയുടെ അച്ഛൻ ആരോപിച്ചത്. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് മരിച്ച രാഖിശ്രീ. കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.