കലഞ്ഞൂർ : രാക്ഷസന്‍ പാറയില്‍ പ്രകൃതി സൗഹൃദ സന്ദേശ ബോര്‍ഡുകള്‍ സ്ഥാപിച്ചു. രാക്ഷസൻ പാറയെ ജില്ലാ ഭരണകൂടം പ്രകൃതിസൗഹൃദ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ സന്ദർശക സംഘം വി.എൻ.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആണ് രാക്ഷസൻ പാറയില്‍ പ്രകൃതി സൗഹൃദ സന്ദേശ ബോഡുകൾ സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യയതി ചെറുപ്പകാലത്ത് ധ്യാനത്തിനും എഴുത്തിനുമായി തിരഞ്ഞെടുത്ത രാക്ഷസൻ പാറ പ്രകൃതി സൗന്ദര്യാസ്വാദനത്തിന്റെ മട്ടുപ്പാവ് കൂടിയാണ്. നാടിന്റെ പൈതൃകം കൂടിയായ രാക്ഷസൻ പാറയെ കണ്ട് അനുഭവിച്ചറിഞ്ഞ് എത്തിയ ചെറുസംഘത്തെ ആദ്യത്തെ സംഘടിത സംഘം എന്ന നിലയിൽ ഫാദർ തോമസ് പി മുകളിൽ ഡോ.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള മലമുഴക്കി നാട്ടുകൂട്ടം പരമ്പരാഗതരീതിയിൽ ആരതി ഉഴിഞ്ഞ് തലപ്പാവും പൊന്നാടയും അണിയിച്ച് ആചാരപരമായ ആഥിത്യം അരുളിയാണ് സ്വീകരിച്ചത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഇഞ്ചപ്പാറ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്‌താൽ ഇവിടെയെത്താം. പ്രകൃതിയുടെ സുന്ദര കാഴ്ചകളാൽ മനോഹരമായ രാക്ഷസൻ പാറ സന്ദർശകർക്ക് ഒരു പുത്തൻ അനുഭവം നൽകുന്നു. പാറയുടെ മുകളിൽ കയറിയാൽ പശ്ചിമഘട്ടമലനിരകളുടെ ഹരിതഭംഗി നിറഞ്ഞ പ്രദേശങ്ങൾ കാണാം. സമീപത്തുള്ള പാറകളെല്ലാം ഖനനാനുമതി ലഭിച്ചു പാറമടകളായപ്പോളും നാട്ടുകാരുടെയും പ്രകൃതിസ്നേഹികളുടെയും ഇച്ഛാശക്തിക്കു മുൻപിൽ തലയെടുപ്പോടെ അഭിമാനമായി നിൽക്കുന്ന രാക്ഷസൻ പാറയിലെ പാറപൊട്ടിക്കാനുള്ള ആദ്യശ്രമം 1994-ൽ ചെറുത്തു തോൽപ്പിച്ചത് ഗുരു നിത്യചൈതന്യ യതിയുടെ നേതൃത്വത്തിൽ ആയിരുന്നു എന്നതും ചരിത്രം.
ടൂറിസം സർക്യൂട്ടിൽ ജില്ലയിലെ കോന്നി ആനത്താവളം, അടവി, ഗവി തുടങ്ങിയവയുടെ പട്ടികയിൽ രാക്ഷസൻ പാറയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കോളേജ് വൈസ് പ്രിൻസിപ്പാൾ ജയന്തി എസ് നായർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് വാസുദേവൻ അധ്യാപകരായ സായി പ്രബോദ്, പ്രവീൺ കുമാർ.പി, രാജീവ്.ജി , പിറ്റി തോമസ് എന്നിവർ സംഘത്തെ അനുഗമിച്ചു. പ്രാശാന്ത് കോയിക്കൽ നയിച്ച സംഘം കലഞ്ഞൂർ ഔഷധ പാർക്ക് സന്ദർശിക്കുകയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗവും മുൻ ഫിഷറീസ് ഡയറക്ടറും ആയിരുന്ന ഡോ.എൻ.കെ ശശിധരൻ പിള്ള നയിച്ച പ്രകൃതിയും ജൈവവൈവിധ്യവും എന്ന ക്ലാസ്സോടുകൂടി യാത്ര അവസാനിക്കുകയും ചെയ്തു.





























