തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആൽ എൽ നിതിൻ രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി- വർണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളുകയും വേണം. കേവലം രണ്ട് അധ്യാപകര മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്. തങ്ങളുടെ മകൻ കടുത്ത ജാതി വിവേചനത്തിന് എതിരായെന്ന മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നുണ്ട്.
ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാംഗിഗിനും നിതിൻരാജ് വിധേയമായി എന്നാണ് അറിയാൻ കഴിയുന്നത്. അധ്യാപകരോടും വകുപ്പ്‌മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സർക്കാർ വിശദമായ അന്വേഷണത്തിന് നിർദേശം നൽകണം.നവോത്ഥാന കേരളമെന്ന് മേനി നടിക്കുമ്പോഴും നമ്മുടെ കലാലയങ്ങളിലടക്കം വലിയ തോതിൽ ജാതി വിവേചനം നിലനിൽക്കുന്നുവെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ സിപിഎം ഭരണത്തിനിടയിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വൻ തോതിൽ വർധിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.





























