പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ വീൽചെയർ പ്രവേശിക്കാനാകും വിധം സംസ്ഥാനത്തെ മുഴുവൻ കെട്ടിടങ്ങളിലും ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും റാമ്പുകളും ലിഫ്റ്റുകളും നിർമ്മിയ്ക്കണമെന്ന അപേക്ഷയിന്മേൽ ആവശ്യമായ നടപടി സ്വീകരിയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന സാമുഹൃ നീതി വകുപ്പ് സെക്രട്ടറിയ്ക്കു നിർദ്ദേശം നൽകി.
നടക്കുവാൻ സാധിയ്ക്കാത്ത ഭിന്നശേഷിക്കാരനും കേരളീയ വികലാംഗ ഐക്യ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റുമായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയിന്മേലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടി.
സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽ ചെയർ പ്രവേശിയ്ക്കുവാനാകും വിധം റാമ്പുകളോ ലിഫ്റ്റുകളോ ഇല്ല. ഈ റാമ്പ് സൗകര്യമോ ലിഫ്റ്റ് സൗകര്യമോ ഇല്ലാത്ത കെട്ടിടങ്ങളിലും ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒട്ടും നടക്കുവാവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരെ സഹായികളും ബന്ധുക്കളും ചുമന്നുകൊണ്ടു പോകേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്.
എല്ലാ കെട്ടിടങ്ങളിലും ഓഫീസുകളിലും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിയ്ക്കുവാനാകും വിധം റാമ്പുകളും ലിഫ്റ്റുകളും നിർമ്മിക്കുവാൻ 2016 ലെ ദേശിയ ഭിന്നശേഷി നിയമത്തിൽ പറഞ്ഞിട്ടുള്ളതാണ്. അതു കൂടാതെ എല്ലാ കെട്ടിടങ്ങളും ഓഫീസുകളും ഭിന്നശേഷി സൗഹൃതങ്ങളാക്കാനും റാമ്പുകളും ലിഫ്റ്റുകളും നിർമ്മിയ്ക്കാനും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിട്ടുള്ളതാണ്. എന്നാൽ മിക്ക ഓഫീസുകളിലും ഇത് പാലിച്ചിട്ടില്ല. ആയത് ഖേദകരവും ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരോടുള്ള വിവേചനവുമാണെന്നും റഷീദ് ആനപ്പാറ മുഖ്യമന്ത്രിയ്ക്കു നൽകിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.































