റാന്നി : റാന്നിയിലെ കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗ് സെന്റർ കുണ്ടും കുഴിയുമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇട്ടിയപ്പാറയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു പിന്നില്‍ വയല്‍ നികത്തിയെടുത്ത സ്ഥലത്താണ് ഓപ്പറേറ്റിംങ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഓപ്പറേറ്റിംങ്ങ് സെന്റർ സബ്ബ് ഡിപ്പോയായി ഉയരുമോയെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന ജനപ്രതിനിധികളുടെ വാക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാരുടെ ഈ ആവശ്യത്തിന് ഉടൻ റിപ്പോർട്ടു തേടി നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രാ ക്ലേശത്തിന് ഏറെ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷ കൈവിടുന്നില്ല മലയോര നിവാസികൾ. ഏറെ കൊട്ടിഘോഷിച്ച് 2013 ഫെബ്രുവരി 20 നാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ റാന്നിയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇന്നേവരെ സ്ഥാപനത്തിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പുരോഗതിയും വികസവും ലക്ഷ്യമാക്കി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് 3 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സി ക്കു വേണ്ടി അക്വയർ ചെയ്തു കൊടുത്തിരുന്നു. ബസ് സ്റ്റാൻഡിനോടു ചേർന്ന് ശബരിമല ഇടത്താവളത്തിന്റെ പണിയും ആരംഭിച്ചതാണ്. എന്നാൽ ഇതെല്ലാം ഇപ്പോൾ മുടങ്ങിപ്പോയ അവസ്ഥയിലാണ്.
ശബരിമലയുടെ പ്രാധാന്യവും കിഴക്കൻ മലയോര മേഖലയുടെ പുരോഗതിയും കണക്കിലെടുത്ത് ഇത് സബ്ബ് ഡിപ്പോ ആയി ഉയര്‍ത്തണമെന്നത് കാലങ്ങളായ ആവശ്യമാണ്. എന്നാല്‍ പുരോഗതിക്കു പകരം നാള്‍ക്കുനാള്‍ വികസനം പിന്നോട്ടായി. പതിനേഴ് ഷെഡ്യൂള്‍ ഉണ്ടായിരുന്നത് ലോക്കൗഡൗണിന് മുമ്പ് പതിമൂന്നായി കുറഞ്ഞു. ബസുകള്‍ പലതും പല ഡിപ്പോയിലേക്ക് മാറ്റി. പല പ്രധാന സര്‍വ്വീസുകളുടേയും ഓപ്പറേറ്റിംഗ് പത്തനംതിട്ട ഡിപ്പോയില്‍ നിന്നായി. മലയോര മേഖലകളിലെ സര്‍വ്വീസുകള്‍ പലതും നിര്‍ത്തലാക്കി.
കുത്തക റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമാണിപ്പോള്‍. സ്റ്റാന്‍ഡ് കുണ്ടും കുഴിയുമായതോടെ മറ്റു ഡിപ്പോയില്‍ നിന്നെത്തുന്ന ബസുകള്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തി മടങ്ങുകയാണ്. വിശ്രമ സൗകര്യങ്ങളും കുറവായതിനാല്‍ യാത്രക്കാരും സ്റ്റാന്‍ഡ് ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലുണ്ടായാല്‍ റാന്നിയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കും.