കൊച്ചി : സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാതിക്കാരന്‍റെ മൊഴിയെടുത്തു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് തന്‍റെ കൈവശമുള്ള രേഖകള്‍ ഇഡിയ്ക്ക് കൈമാറിയതായി പരാതിക്കാരന്‍ പാപ്പച്ചന്‍ പറഞ്ഞു. ഭൂമിയിടപാടിലെ കള്ളപ്പണം സംബന്ധിച്ചാണ് ഇഡി അന്വേഷണം.
ചൊവ്വര സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. സഭയുടെ ഭൂമി , വില്‍പന നടത്തിയതില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി കേസെടുത്ത് അന്വേഷണവുമാരംഭിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായാണ് പാപ്പച്ചനെ മൊഴിയെടുക്കുന്നതിനായി ഇ ഡി വിളിപ്പിച്ചത്. പലരും വാങ്ങിയ ഭൂമിയ്ക്ക് പണമെത്തിയത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് മൊഴി നല്‍കാനെത്തിയ പാപ്പച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24പേരെ പ്രതികളാക്കിയാണ് അന്വേഷണം നടക്കുന്നത്. അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷ്വാ പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാടാണ് ഭൂമി വില്‍പനയില്‍ നടന്നത് എന്നാണ് ഇ ഡി യു ടെ പ്രാഥമിക നിഗമനം. 27 കോടി രൂപയുടെ ഭൂമി ഇടപാട് നടന്നുവെങ്കിലും രജിസ്ട്രേഷന്‍ രേഖകളില്‍ 9 കോടി രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി 9 കോടി രൂപ മാത്രമാണ് കൈമാറിയത് എന്നും കണ്ടെത്തി. ബാക്കി തുക കള്ളപ്പണമായി കൈമാറുകയായിരുന്നുവെന്നാണ് നിഗമനം.