ആലപ്പുഴ : രഞ്ജിത്ത് വധക്കേസിൽ പ്രതികൾ ഉപയോഗിച്ചത് വ്യാജ സിം കാർഡ്. സിം കാർഡ് ഉടമയായ പുനപ്ര സ്വദേശി വൽസലയിൽ നിന്ന് പോലീസ് മൊഴിയെടുത്തു. പുന്നപ്ര സ്വദേശിനിയായ വൽസല എന്ന വീട്ടമ്മയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്ത സിം കാർഡ് ആണ് രഞ്ജിത്ത് വധക്കേസിലെ മുഖ്യപ്രതി ഉപയോഗിച്ചത്.
വീട്ടമ്മ അടുത്ത് തന്നെയുള്ള മൊബൈൽ ഷോപ്പിൽ ഒരു സിം കാർഡ് എടുക്കാൻ പോയതാണ്. ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ചുള്ള വെരിഫിക്കേഷനൊക്കെ കഴിഞ്ഞ് ഇവർക്ക് ഒരു സിം കാർഡ് ലഭിച്ചു. ഇതിനൊപ്പം ഈ വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരു സിം കാർഡ് എടുക്കുകയും കട ഉടമ ബാദുഷയും പ്രദേശത്തെ എസ്ഡിപിഐ നേതാവ് സുൾഫിക്കറും ചേർന്ന് കൊലയാളി സംഘത്തിനു കൈമാറുന്നു. ഈ സിം കാർഡ് അവർ ഉപയോഗിച്ചത്.
പോലീസ് അന്വേഷണത്തിൽ സിം കാർഡ് ഉടമ വൽസലയാണെന്ന് കണ്ടെത്തുകയും ഇവരുടെ വീട്ടിൽ എത്തുകയും ചെയ്തു. വീട്ടമ്മയ്ക്ക് ഇതേപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. പോലീസ് ചോദ്യം ചെയ്യലിൽ ഇവർ കാര്യങ്ങൾ വെളിപ്പെടുത്തി. ഇതേ തുടർന്ന് ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിനിടെ പോലീസ് സ്റ്റേഷനിൽ വെച്ച് താൻ തലചുറ്റി വീണെന്ന് വൽസല മാധ്യമങ്ങളോട് പറഞ്ഞു. സുൾഫിക്കറും ബാദുഷയുമൊന്നും പറ്റിക്കുമെന്ന് കരുതിയില്ല. മകൻ്റെ കൂട്ടുകാരനാണ് സുൾഫിക്കർ. മകൻ 23ആമത്തെ വയസ്സിൽ ആക്സിഡൻ്റിൽ മരിച്ചിരുന്നു. മകൻ്റെ സ്ഥാനത്താണ് ഞാൻ സുൽഫിക്കറിനെ കരുതിയത് എന്നും വൽസല പറഞ്ഞു.
രൺജീത് വധക്കേസിൽ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് തേടിയിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതിനിടെ കമ്മീഷൻ അംഗം ആചാരി തള്ളോജു രൺജീത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.