റാന്നി : വില നിർണയം കൂടി കഴിഞ്ഞാല്‍ വലിയപാലത്തിന്‍റെയും സമീപന റോഡിന്‍റെയും നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് തടസ്സം നീങ്ങും. പാലം പണി വൈകുന്നതു മൂലം തൂണുകളുടെ കമ്പികൾ തുരുമ്പിച്ചു തുടങ്ങിയിട്ടുണ്ട്. പേരൂച്ചാൽ പാലത്തിന്‍റെ ദുസ്ഥിതി റാന്നി പുതിയ പാലത്തിനും നേരിടാതിരിക്കാൻ ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും അടിയന്തര ഇടപെടൽ ആവശ്യം. റാന്നി പുതിയ പാലത്തിന്‍റെ നിർമാണം മുടങ്ങിയിട്ട് 2 വർഷത്തോളമായിരിക്കുകയാണ്.
പാലത്തിനും സമീപന റോഡിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമാണം തുടങ്ങിയതാണ് കുഴപ്പമായത്. ഇതുമൂലം കരാറുകാരൻ പണി ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീട് കിഫ്ബി ഇടപെട്ടാണ്കരാർ റദ്ദാക്കിയത്. പാലത്തിന്‍റെയും റോഡിന്‍റെയുംയും നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയാണ് കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നത്.369 മീറ്റർ നീളമാണ് പാലത്തിന്. പെരുമ്പുഴ കരയിൽ 3 തൂണുകളുടെ നിർമാണം പൂർത്തിയായി.
തൂണുകളെ ബന്ധിപ്പിച്ച് 8 ഗർഡറുകളും സ്ഥാപിച്ചു. ആറ്റിലെയും പേട്ട കരയിലെയും തൂണുകളുടെ പണി പൂർത്തിയായിട്ടില്ല. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന തടികളിടിച്ച് ആറ്റിലെ തൂണുകളുടെ കമ്പികൾ തുടരെ വളയുകയാണ്.കൂടാതെ തുരുമ്പിക്കുന്നു. കരയിലെ തൂണുകളുടെ കമ്പികളും തുരുമ്പിക്കുകയാണ്. കിഫ്ബിയുടെ ഉപഘടകമായ കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്തിരിക്കുന്നതിനാൽ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലെ കുഴികൾ നികത്താൻ പഞ്ചായത്തിനു കഴിയുന്നില്ല. പലയിടത്തും അപകടകരമായ കുഴികൾ റോഡിൽ തെളിഞ്ഞിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ തുടരെ അപകടത്തിൽപ്പെടുന്നു.





























