റാന്നി: റാന്നി പാലത്തിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാടിയ ആളിനെ കണ്ടെത്താന്‍ റാന്നി പോലീസും അഗ്നിശമന സേനയും ശ്രമം തുടങ്ങി. ആളുകളുടെ ആത്മഹത്യ ശ്രമങ്ങൾ കൂടുന്നതിനാൽ പാലത്തിന്റെ കൈവരിക്കു മുകളിൽ വല അടിച്ച് സംരക്ഷണ കവചം ഉണ്ടാക്കണമെന്നുള്ള ആവശ്യം ഇതോടെ ശക്തമായി. കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ അരഡസനിൽ കുറയാതെ ആളുകൾ പാലവും, സമീപ തീരവും ആത്മഹത്യ മുനമ്പാക്കി തെരഞ്ഞെടുത്തിരുന്നു. ഇന്ന് 12 മണിക്ക് ശേഷം ഒരു യുവാവ് പാലത്തിൽ നിന്നും ആറ്റിൽ ചാടിയതായി വിവരം കിട്ടിയതിനെ തുടർന്ന് അഗ്നിശമനസേന തിരച്ചിൽ തുടങ്ങിയിരുന്നു.
കഴിഞ്ഞ മാസം പന്തളം സ്വദേശി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. പാലത്തില്‍ ഉപേക്ഷിച്ച പേഴ്സ് പോലീസ് കണ്ടെടുത്തത് അന്വേഷിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. അതിനു ശേഷം രണ്ട് യുവതികൾ ആത്മഹത്യക്ക് ശ്രമിച്ചു. റാന്നി പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പാലത്തിൽ നിന്ന് ചാടിയതായി സ്ഥിരീകരിക്കുന്നില്ലെങ്കിലും ഒരു വയോധികനും മറ്റൊരു കെട്ടിട നിർമ്മാണക്കരാറുകാരനും ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞത് ആത്മഹത്യയായിട്ടാണ് പോലീസ് പറയുന്നത്. ഇത്തരത്തിൽ നിരന്തരം ഓരോ സംഭവങ്ങൾ ആവർത്തിക്കുന്നതിനാലാണ് റാന്നി പാലത്തിൽ സംരക്ഷണ കവചവേലി നിർമ്മിക്കണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നത്.





























