റാന്നി : റാന്നി പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ബി.എസ്.എൻ.എല്ലിൻ്റെ കേബിൾ മുറിച്ചു കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ തകരാറിലായ ഭാഗം പുനരുദ്ധരിക്കാന്‍ ജീവനക്കാർ ശ്രമം തുടങ്ങി. ബുധനാഴ്ച രാത്രി 9 മണിക്കു ശേഷമാണ് സംഭവം. കേബിൾ സ്ഥാപിച്ച കുഴിയുടെ സമീപത്ത് അതുവഴി ബൈക്കിൽ വന്ന യാത്രക്കാരൻ സംശയകരമായ സാഹചര്യത്തില്‍ ആളിനെ കണ്ടതിനെ തുടർന്ന് വണ്ടി മാറ്റി നിർത്തി നോക്കിയപ്പോള്‍ ആൾ ഓടി മാറിയിരുന്നു.
മോഷണമാണന്ന് സംശയം തോന്നിയതിനെ തുടർന്ന് ബിഎസ്എൻഎല്‍ ജീവനക്കാരെ വിവരം അറിയിച്ചു. ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് 3 മീറ്റർ നീളത്തിൽ കേബിൾ ഒരു ഭാഗം മുറിച്ചു മാറ്റുകയും അടുത്ത ഭാഗം പകുതിയിലധികം മുറിച്ച നിലയിലും കാണുന്നത്. മുമ്പും ഇവിടെ സമാനമായി മോഷണം നടന്നതായി പറയുന്നു.
സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് തകരാറിലായ കേബിൾ ഇവിടെ പുനസ്ഥാപിച്ചത്. മുമ്പ് കേബിളിൻ്റെ ജോലി കഴിഞ്ഞിരുന്നെങ്കിലും കുഴി മൂടാത്തതു കാരണം ഇത് പുറത്തായിരുന്നു. ടൗണിലെ പ്രധാന ജലവിതരണ പൈപ്പ് സ്ഥാപിച്ച കുഴികളുടെ കൂടെയായിരുന്നു ടെലിഫോൺ കേബിളും ഉണ്ടായിരുന്നത്. ജലവിതരണ കുഴലുകളുടെ വാൽവിൻ്റെ പണി പൂർത്തികരിക്കാത്തതു കാരണമാണ് കുഴികൾ മൂടാതിരുന്നത്.
റോഡിൻ്റെ പണി തുടങ്ങിയതു മുതൽ ടൗണിൽ ടെലിഫോണും ഇൻ്റർനെറ്റ് കണക്ഷനും മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. പിന്നീട് 90 ശതമാനം ജോലികളും പൂർത്തികരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ കേബിൾ മുറിച്ചതു കാരണം തകരാർ നേരിട്ടത്. പാലം മുതൽ പഴവങ്ങാടി, അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2000 ത്തോളം കണക്ഷനുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇത് ശരിയായി വരാൻ കുറഞ്ഞത് രണ്ടാഴ്ചക്കാല മെങ്കിലും വേണമെന്ന് ജീവനക്കാർ പറഞ്ഞു.
ആദ്യം വെർട്ടിക്കൽ കേബിൾ ശരിയാക്കി ബാങ്കുകൾക്ക് കൊടുക്കാനാണ് ശ്രമം. ബി.എസ്.എൻ എല്ലിനൊപ്പം മറ്റ് രണ്ട് സ്വകാര്യ കമ്പനികളുടെ കേബിളുകൂടി ഉണ്ടായിരുന്നു, എന്നാൽ അത് അടിയിലായതിനാൽ കേടുപാടുകൾ സംഭവിച്ചില്ല. മുമ്പ് ഇത്തരത്തിൽ രണ്ടു പ്രാവശ്യം മോഷണം നടന്നതിനെതിരെ ബി.എസ.എന്‍.എല്‍ അധികൃതര്‍ പോലീസിൽ പരാതി നല്കിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും കേബിൾ മുറിച്ചിരിക്കുന്നത്. ബി എസ് എൻ എല്ലിൻ്റെ പരാതിയെ തുടർന്ന് പോലീസ് സി.സി.റ്റി.വി ക്യാമറകൾ അടക്കം പരിശോധിച്ച് അന്വേഷിച്ചു വരികയാണ്.































