സൂറത്ത്: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസിലും പാർട്ടിക്ക് മുതിർന്ന അഭിഭാഷകനും രാജ്യസഭ എംപിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച 1 കോടി രൂപയുടെ ‘ലീഗൽ ഡിഫൻസ് ഫണ്ടിലും’ അന്വേഷണം ആവശ്യപ്പെട്ട് പരാതി. വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ, മഹാരാഷ്ട്ര സർക്കാർ, നികുതി വകുപ്പ് എന്നിവർക്ക് പരാതി നൽകിയത്.മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷനിൽ (എംഐഡിസി) ജൂനിയർ എഞ്ചിനീയറായി വിരമിച്ച ഭഗവാൻറാവു ദിപ്കെ, 60,000-65,000 രൂപ പ്രതിമാസ ശമ്പളത്തിൽ എങ്ങനെയാണ് മകനെ അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ അയച്ച് പഠിപ്പിച്ചതെന്ന് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
ദീപ്കെയുടെ പിതാവിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് പരിശോധന നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. സിജെപി രജിസ്റ്റർ ചെയ്യാത്തൊരു സംഘടനയാണെന്നും രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുകയാണെന്നും അമിത് തിവാരി പറയുന്നു. 1951ലെ പീപ്പിൾസ് റെപ്രസെന്റേഷൻ ആക്ട് സെക്ഷൻ 29എ പ്രകാരം പാർട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധത്തിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാർക്ക് നിയമസഹായം നൽകാൻ സിജെപി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് കപിൽ സിബൽ പ്രഖ്യാപിച്ച 1 കോടി രൂപയുടെ സഹായത്തിന് 18% ജിഎസ്ടി ബാധകമാണോ എന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.




























