തിരുവല്ല: ആദ്യ ലോക്ക് ഡൗൺ കാലയളവിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറൽ ആയ വീഡിയോയിലെ അന്ധന് സൗഹൃദ വേദി വീട് നിർമ്മിച്ചു നല്കിയപ്പോൾ അന്ധനെ റോഡ് കടക്കാൻ സഹായിച്ച സുപ്രിയയ്ക്ക് സ്ഥാപന ഉടമ വീട് നല്കി. വസ്ത്ര സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ഭവനത്തിലേക്ക് പോകും വഴിയാണ് ജീവനക്കാരി അന്ധനായ വൃദ്ധനെ ബസ് കയറ്റി വിട്ടത്. ഈ രംഗം തൊട്ടടുത്ത സ്ഥാപനത്തിൻ്റെ മുകളിൽ നിന്നും വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ജോഷ്വ അത്തിമൂട്ടിൽ ആണ്.
ആദ്യം അർഹതയ്ക്ക് ഉള്ള അംഗീകാരമെന്ന നിലയിൽ സുപ്രിയെയും ജോഷ്വയെയും യു.ആർ.എഫ് അനുമോദിച്ചിരുന്നു. നിരവധി സംഘടനകൾ സുപ്രിയയെ അഭിനന്ദിച്ച് മുന്നോട്ടു വന്നു. സ്ഥാപന ഉടമയായ ജോയി ആലുക്കാസ് തൻ്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുപ്രിയയുടെ സത്പ്രവർത്തി മനസ്സിലാക്കി വാഗ്ദാനം ചെയ്ത വീടിൻ്റെ താക്കോൽ ദാനം ആണ് കഴിഞ്ഞ ദിവസം നടന്നത്.
ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സൗഹൃദ വേദി പ്രവർത്തകർ അന്ധനായ തലപ്പാലയിൽ ജോസിനെ തേടി പോകുകയും അദ്ദേഹത്തിൻ്റെ ചോർന്നൊലിക്കുന്ന വീട് സുമനസ്സുകളുടെ സഹായത്തോടെ വാസയോഗ്യമാക്കുന്നതിനെപ്പറ്റി ആലോചിക്കുകയും മനോഹരമായ വീട് നിർമ്മിച്ചു നല്കുകയും ചെയ്തു. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയാണ് വീടിൻ്റെ താക്കോൽ ദാനം നിർവഹിച്ചത്.





























