റാന്നി : റാന്നി മുന്‍സിഫ് കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചിട്ടും നീതി കിട്ടാതെ പരാതിക്കാരന്‍. പെരുനാട് മടുത്തുമൂഴി സ്വദേശി മൂഴിക്കൽ ബാബുവാണ് അനുകൂല വിധിയുണ്ടായിട്ടും ദുരിതം പേറി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു നടക്കുന്നത്. തന്‍റെ പേരിലുള്ള നാലേകാൽ സെന്റ് വസ്തുവിലെ അവകാശത്തർക്കം 2019ല്‍ റാന്നി മുൻസിഫ് കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായെങ്കിലും ഇതു വരെ നടപ്പിലായിട്ടില്ല. വിധി നടപ്പിലാക്കി തരാതെ പെരുനാട് പോലീസ് അലംഭാവം കാട്ടുന്നുവെന്നാണ് ബാബുവിന്‍റെ ആരോപണം.
കോടതി വിധിയുണ്ടായിട്ടും എതിർകക്ഷിയായ അശ്വിൻ സാബു തന്‍റെ ഭൂമി പലതവണ കയ്യേറുകയും അവിടെ നിർമാണ പ്രവർത്തനം നടത്താനും ശ്രമിക്കുകയുണ്ടായതായി ബാബു ആരോപിക്കുന്നു. ഈ സമയങ്ങളിലെല്ലാം ബാബു പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ലോക്കൽ പോലീസ്, എസ് പി, ഡിജിപി എന്നിവർക്കെല്ലാം പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ബാബു പറയുന്നു.
കഴിഞ്ഞദിവസം സന്ധ്യയോടെ അശ്വിന്‍ സാബുവും കൂട്ടരുമെത്തി വീണ്ടും തന്‍റെ വസ്തു കൈയ്യേറിയെന്നുകാട്ടി ഇയാള്‍ പോലീസിനെ സമീപിച്ചു. ബാബുവിന്റെ വീട് കയറി ആക്രമിക്കുകയും കാർ തല്ലി തകർത്തതും ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് അശ്വിൻ . അജ്ഞാത കാരണത്താല്‍ പോലീസും ഇയാൾക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. നാലേകാൽ സെന്റ് സ്ഥലം മാത്രമുള്ള ബാബുവിന്റെ നീതിക്കുവേണ്ടിയുള്ള ഒറ്റയാൻ പോരാട്ടം ഇപ്പോഴും തുടരുകയാണ്. നീതി കിട്ടാത്തതിന്‍റെ കാരണം എതിര്‍ കക്ഷിയുടെ പോലീസിലെ അമിത സ്വാധീനം മൂലമാണെന്നാണ് പ്രധാന ആരോപണം.





























