പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. കൃത്യമായ റെഡ് അലേർട്ട് നൽകിയില്ലെന്നും ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടെന്നും അദ്ദേഹം പറഞ്ഞു. നാട് കുട്ടിച്ചോറാക്കിയെന്ന് പറഞ്ഞ അദ്ദേഹം ഉണ്ടായ നാശനഷ്ടങ്ങൾക്കെല്ലാം സർക്കാർ തന്നെ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. റെഡ് അലേർട്ട് നൽകുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ അണക്കെട്ട് തുറന്നുവിടുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ കൃത്യമായ മുന്നറിയിപ്പ് ലഭിക്കാത്തതിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടായി. അധികാരികള്‍ തിരിഞ്ഞു നോക്കാത്തതിനാലാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ശുചീകരണത്തിന് രംഗത്തിറങ്ങേണ്ടി വന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു.
പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് നഗരം ശുചീകരിക്കുന്നത്. മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമുണ്ടായില്ലെന്ന് രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി. 2018-ൽ ‘ക്ലീൻ കേരള കമ്പനി’ വഴി ടൺ കണക്കിന് മാലിന്യം നീക്കം ചെയ്തിരുന്നു. എന്നാൽ ഇത്തവണ സർക്കാർ തിരിഞ്ഞുനോക്കിയില്ല. ചാർജ് ഉള്ള മന്ത്രി കോൺഗ്രസുകാരെ മാത്രം കൂട്ടി പേരിനൊരു അവലോകന യോഗം നടത്തി മടങ്ങുകയാണ് ചെയ്തത്. ഉദ്യോഗസ്ഥരെയോ മറ്റ് രാഷ്ട്രീയ പാർട്ടികളെയോ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.



























