പത്തനംതിട്ട : റാന്നി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്-ബി.ജെ.പി. കൂട്ടുകെട്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അംഗങ്ങൾ എൽ.ഡി.എഫിന്റെ സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉൾപ്പെടെ ഏഴ് വോട്ടുകൾ ശോഭ ചാർളിക്ക് ലഭിച്ചു.
റാന്നിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്‍റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടൽ. സ്വതന്ത്രനായ കെ.ആർ. പ്രകാശ് കുഴിക്കാലയിൽ യു.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാകുമെന്നും കരുതി.
എന്നാൽ അപ്രതീക്ഷിതമായിട്ടാണ് എൽ.ഡി.എഫും ബി.ജെ.പിയും റാന്നിയിൽ കൈകോർത്തത്. എൽ.ഡി.എഫിൽ സി.പി.എമ്മിന് നാല് സീറ്റുകളും കേരള കോൺഗ്രസി(എം)ന് ഒരു സീറ്റുമാണുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ് നാലിടത്തും കേരള കോൺഗ്രസ് (പി.ജെ.ജോസഫ്) ഒരിടത്തും വിജയിച്ചു.