റാന്നി : ഇട്ടിയപ്പാറ ബൈപാസിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ തകർച്ച കാൽനട യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരുപോലെ ദുരിതമാകുന്നു. റാന്നിയിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയപ്പോൾ ബസുകൾക്ക് സ്റ്റാന്‍ഡിലേക്ക് പെട്ടന്ന് പ്രവേശിക്കുന്നതിനായി നിർമ്മിച്ച റോഡാണ് അധികൃതരുടെ അവഗണന മൂലം പൂർണ്ണമായും തകർന്നിരിക്കുന്നത്. നിലവിൽ 250 മീറ്ററോളം ദൂരം വരുന്ന റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ബസ് സ്റ്റാൻഡിലേക്ക് കയറുന്ന റോഡിന്റെ ഭൂരിഭാഗവും പഞ്ചായത്ത് വക സ്ഥലമായതിനാൽ മുൻപ് പഴവങ്ങാടി പഞ്ചായത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍ ബാക്കി വന്ന 50 മീറ്ററോളം സ്ഥലം ശബരിമല ഇടത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയായതിനാൽ സാങ്കേതിക കാരണങ്ങളാൽ പഞ്ചായത്തിന് ഇവിടെ നിര്‍മ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല.
കഴിഞ്ഞ വർഷം ഈ 50 മീറ്റർ ദൂരത്തിൽ റോഡില്‍ നിരത്തിയ പാറമക്ക് ഒലിച്ചുപോയി. ഇപ്പോൾ കൂര്‍ത്ത കരിങ്കല്ലുകൾ മാത്രമാണ് റോഡില്‍ ഉയർന്നു നിൽക്കുന്നത്. ഇത് വാഹനങ്ങളുടെ ടയറുകൾ കീറാൻ കാരണമാകുന്നതായി ബസ് ജീവനക്കാർ പരാതിപ്പെടുന്നു. നാല് വർഷം മുൻപ് പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത ഭാഗം കൂടി ഇപ്പോൾ തകർന്നതോടെ റോഡ് പൂർണ്ണമായും തകര്‍ച്ചയിലായി. ഇട്ടിയപ്പാറ ബസ്റ്റാൻഡിൽ എത്തുന്നവർക്ക് ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ആയുർവേദ – ഹോമിയോ ആശുപത്രികൾ, കൃഷിഭവൻ, മൃഗാശുപത്രി, സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനുള്ള ഏക ആശ്രയമാണ് ഈ റോഡ്. മഴക്കാലമായതോടെ കുഴികളിൽ ചെളി വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
മുൻപ് താൽക്കാലികമായി ടാർ മിക്സ് ഇട്ട് കുഴികൾ അടച്ചിരുന്നെങ്കിലും പുതിയ ഭരണസമിതി വന്നതിനുശേഷം കുഴികൾ മൂടാൻ പോലും തയ്യാറാകുന്നില്ലെന്ന് വ്യാപാരികളും യാത്രക്കാരും ആരോപിക്കുന്നു. റാന്നി വൺവേ സംവിധാനം നിലവിൽ വന്നപ്പോൾ ബസുകൾ ടൗൺ ചുറ്റി വരുന്നത് ഒഴിവാക്കാൻ മുൻ എം.എ.എൽ.എ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ വയൽ നികത്തി നിർമ്മിച്ച താൽക്കാലിക റോഡാണിത്. വയൽ നികത്തിയ മണ്ണായതിനാലാണ് റോഡ് വേഗത്തിൽ തകരാൻ കാരണം. കഴിഞ്ഞ അഞ്ച് വർഷമായി ഈ റോഡിന്റെ തകര്‍ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ഇനിയെങ്കിലും പുതിയ ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും ഇടപെട്ട് ഈ യാത്രാദുരിതത്തിന് അടിയന്തിര പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ബസ് ജീവനക്കാരും.
































