റാന്നി: ഇട്ടിയപ്പാറ ബസ്ടെർമിലിന് അനുയോജ്യമായ സ്ഥലം നൽകാത്തതിൽ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പഴവങ്ങാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബസ് ടെർമിനൽ നവീകരണത്തിന് എം.എല്‍.എ ഫണ്ടിൽ നിന്നും 3 കോടി രൂപ അനുവദിച്ചിട്ടും പദ്ധതി അട്ടിമറിക്കുന്ന പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമതിക്കെതിരെ എല്‍.ഡി.എഫ് നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തി. സ്ഥലം വിട്ടു നൽകാമെന്ന പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തെ തുടർന്ന് ജില്ല കളക്ടർ ഇടപെട്ട് സ്ഥലം അളക്കുവാൻ ഉദ്യോഗസ്ഥരെ വിട്ടിരുന്നു. ഇന്ന് രാവിലെ 11 മുതൽ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയെങ്കിലും പഞ്ചായത്തിൽ നിന്നും ആരും എത്തിയില്ല.
എം.എല്‍.എ ഫോണ്‍ ചെയ്ത ശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണ് പഞ്ചായത്ത് പ്രസിഡന്റും അസിസ്റ്റന്റ് സെക്രട്ടറിയും സ്ഥലത്തെത്തിയത്. ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലാത്ത സ്ഥലമാണ് ഇവര്‍ കാണിച്ചത്. ഇവിടെ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ ടെര്‍മിനല്‍ നിര്‍മ്മാണം അനിശ്ചിതത്തിലായി. പഞ്ചായത്തിന്റെ സമീപനം വികസനം ഇല്ലാതാക്കാന്‍ ആണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്‍.ഡി.എഫ് നേതൃത്വം ആരോപിച്ചു. സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രസാദ് എൻ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. സുരേഷ് അമ്പാട്ട്, അനു ടി. ശാമുവേൽ, ഷൈനി രാജീവ്, ബിനിറ്റ് മാത്യു, ജോയ്സി ചാക്കോ എന്നിവർ പ്രസംഗിച്ചു.





























