റാന്നി : റാന്നിയിലെ തിരക്ക് വർധിച്ചു വരുന്നതിനാൽ വൺവേ സംവിധാനം, ടൗണിലെ പാർക്കിംഗ് എന്നിവ കാര്യക്ഷമമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ റാന്നി ജനമൈത്രി പൊലീസ് സമിതിയുടെ കമ്മിറ്റിയിൽ തീരുമാനമായി. മണ്ഡല-മകരവിളക്ക് കാലമായതിനാൽ ടൗണ്ണില്‍ വാഹന തിരക്കു കൂടുതലാണ്. അതിനാല്‍ വണ്‍വെ സംവിധാനം കാര്യക്ഷമമാക്കുവാനാണ് തീരുമാനം.
വർധിച്ചു വരുന്ന മോഷണം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ തടയുന്നതിന് രാത്രികാല പെട്രോളിങ് കാര്യക്ഷമമാക്കാനും തീരുമാനിച്ചു. റാന്നിയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിക്കാനും, ക്യാമറ സംവിധാനം മെച്ചപ്പെടുത്തുവാനും തീരുമാനിച്ചു. റാന്നി അങ്ങാടി പി ജെ ടി ഹാളിൽ ചേർന്ന യോഗം റാന്നി ഡിവൈഎസ്പി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു.
ജനമൈത്രി സമിതി കോർഡിനേറ്റർ ശ്രീനിശാസ്താം കോവിൽ അധ്യക്ഷത വഹിച്ചു.
റാന്നി ജനമൈത്രി സി ആർ ഒ സബ് ഇൻസ്പെക്ടർ ഹരികുമാർ, സബ് ഇൻസ്പെക്ടർ സി.ബി മധു, ജനമൈത്രി ബീറ്റ്ഓഫീസർമാരായ അശ്വധീഷ്, സുബിൻ, സമിതി അംഗങ്ങളായ സുരേഷ് ജേക്കബ്, മന്ദിരം രവീന്ദ്രൻ, ഓമന രാജൻ, അൻസാരി, ജയലാൽ, ഹനീഫ, അങ്ങാടി, റാന്നി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺമാരായ രാജമ്മ ഫെർണാണ്ടസ്, ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു.