റാന്നി: വടശേരിക്കരയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി. മണ്ഡലം നേതൃത്വം ഒന്നടങ്കം രാജിവെച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേര്‍ന്നു. നിയോജക മണ്ഡലം നേതൃത്വത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.
ജോസഫ് ഗ്രൂപ്പ് വടശേരിക്കര മണ്ഡലം പ്രസിഡന്റ് ജോൺ വി.എബ്രഹാം, സെക്രട്ടറി റെജി പുത്തൻ പറമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറി മോനച്ചൻ ഇടപടവിൽ, കെ ടി യു സി മണ്ഡലം പ്രസിഡന്റ് മോനായി തോട്ടുങ്കൽ തുടങ്ങിയവരുടെ നേതൃതത്തിൽ നൂറോളം പ്രവർത്തകരാണ് അംഗത്വം ഏറ്റു വാങ്ങിയത്. സ്വീകരണ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍ ഉദ്ഘാടനം ചെയ്തു.
വടശേരിക്കരയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ഔട്ട് പോസ്റ്റ് മാറ്റി സർക്കിൾ ഓഫീസ് സ്ഥാപിച്ചെങ്കിലും പിന്നീട് പെരുനാട്ടിലേക്കു മാറ്റപ്പെട്ടു. ജനനിബിഢവും ശബരിമലയുടെ അടുത്ത ടൗണും വിസ്തൃതവുമായ സ്ഥലത്ത് പോലീസ് സ്റ്റേഷൻ സീസണ്‍ സമയത്തു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലത്തിന്റെ പ്രാധാന്യം കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർ ഹമാണ്. വടശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടത് മലയാലപ്പുഴ, റാന്നി, പെരുനാട് തുടങ്ങിയ സ്റ്റേഷനുകളിലാണ്. പൊതു ജനങ്ങൾക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ടിനു പരിഹാരം കാണുവാൻ പുതിയ ഗ്രാമ പഞ്ചായത്തു ഭരണ സമതി സർക്കാരുമായി ബന്ധപ്പെട്ടു പരിഹാരം കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോസ് മാലിയിൽ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അനീന സാമുവേൽ ജോസ് കരിമ്പനാമണ്ണിൽ, പ്രസാദ് ടി. കെ എന്നിവർ പ്രസംഗിച്ചു.