റാന്നി : നാട്ടിൽ നിയമം നടപ്പിലാക്കേണ്ട പഞ്ചായത്തു തന്നെ നിയമലംഘനം നടത്തുന്നതായി ആരോപണം. റാന്നി പെരുനാട് പഞ്ചായത്ത് സ്വന്തം കെട്ടിടത്തിൻ്റെ മുൻ വാതിൽ മരാമത്ത് റോഡിനോട് ചേർന്ന് നിർമ്മാണ പ്രവർത്തനം നടത്തിയതാണ് വിവാദമായത്. പി ഡബ്ല്യു ഡി റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലം പാലിച്ചു നിര്‍മ്മാണങ്ങള്‍ നടത്തണമെന്ന വ്യവസ്ഥ നിലനില്കുമ്പോൾ പെരുനാട് പഞ്ചായത്ത് ഓഫീസ് പ്രവേശനകവാടം റോഡിലോട്ട് ഇറക്കി നിർമ്മിച്ചിരിക്കുന്നുവെന്നാണ് ആരോപണം.
ഇതുമൂലം മഴ പെയ്തു കഴിഞ്ഞാൽ റോഡിൽ വെള്ള കെട്ട് ഉണ്ടാകുകയും കാൽനടയാത്രക്കാർക്ക് തടസ്സം ഉണ്ടാവുകയും ചെയ്യും. ഇന്നലെ ഉണ്ടായ കനത്ത മഴയിൽ വെള്ളം റോഡിൽ കെട്ടി നിന്നതിനാൽ പഞ്ചായത്ത് ഓഫീസിന്റെ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളക്കി മാറ്റിയാണ് വെള്ളം ഒഴുക്കി വിട്ടത്. നിരവധി വികസന പദ്ധതികൾ മുടങ്ങുമ്പോൾ ആണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇത്തരം ധൂർത്ത് നടക്കുന്നത്. ഇതുമൂലം പൊതുജനത്തെ തന്നെ ഉപദ്രവിക്കുന്നതായിട്ടാണ് ആക്ഷേപം ഉയരുന്നത്. പഞ്ചായത്തിന്റെ പലഭാഗങ്ങളും റോഡുകളും പൊതുവഴികളും ഇരുട്ടിലാണ്. സ്ട്രീറ്റ് ലൈറ്റ് വാങ്ങാൻ ഫണ്ട് ഇല്ലാത്തവസ്ഥയിൽ ഇത്തരത്തിൽ ഫണ്ട് ധൂർത്ത് ചെയ്യുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ പറഞ്ഞു.