റാന്നി : മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റി. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സനെ മർദിച്ചതടക്കം റാന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റെ ചെവിക്കല്ലിന് അടിയ്ക്കുകയും ചെയ്തു എന്നായിരുന്നു പരാതി.
മുമ്പും ഇയാളെക്കുറിച്ച് നിരവധി പരാതികൾ എംഎൽഎക്ക് ലഭിച്ചിരുന്നു. പിടിച്ച വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതും മണൽ മാഫിയയുമായുള്ള ബന്ധവും വാഹനങ്ങൾ സ്ഥിരം കൈ കാണിച്ചു നിർത്തി കൈക്കൂലി ആവശ്യപ്പെടുന്നതും വഴിയാത്രക്കാരെ മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളും ഇയാളേ പറ്റി ഉയർന്നിരുന്നു. പോലീസിലും ഇയാൾക്കെതിരെ ആക്ഷേപം ഉണ്ടായിരുന്നു. ഈ വിവരങ്ങൾ എല്ലാം എംഎൽഎ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്വേഷിച്ചു നടപടി എടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.





























