റാന്നി : പെരുമ്പുഴയിൽ സംസ്ഥാന പാതയുടെ നിർമ്മാണം പൂര്‍ത്തിയാകുവാന്‍ വൈകുന്നത് ചെറിയ വാഹനങ്ങൾക്ക് കെണിയാകുന്നു. റോഡിൻ്റെ പകുതി ഭാഗം ഗതാഗതത്തിന് തുറന്നതിനാൽ മറു വശത്തുകൂടി വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടിക്കേണ്ട അവസ്ഥയാണ്. പണിതീർന്ന ഭാഗത്തു കൂടി ചീറി പാഞ്ഞെത്തുന്ന ടോറസ്, ബസ് തുടങ്ങി വലിയ വാഹനങ്ങൾ എതിരെ വരുന്നത് ചെറുവാഹനങ്ങളെ അവഗണിക്കുന്നതിനാല്‍ ജീവനെ പേടിച്ച് പലരും പണി പൂർത്തികരിക്കാത്ത ഭാഗത്തേക്ക് ഒഴിച്ചു മാറ്റേണ്ട ഗതി കേടിലാണ്.
ഇരുചക്രവാഹന യാത്രക്കാർ ഇത്തരത്തിൽ വാഹനം ഒഴിച്ചെടുക്കുമ്പോൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. പോലീസ് സ്റ്റേഷൻ പടി മുതൽ സിവിൽസ്റ്റേഷൻ പടിവരെയാണ് ഇപ്പോൾ നിർമ്മാണ ജോലികൾ നടന്നുവരുന്നത്. റോഡിൻ്റെ വശങ്ങളിൽ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ വൈകിയതാണ് റോഡിൻ്റെ പകുതി ഭാഗം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുവാൻ കഴിയാതിരുന്നതിന്‍റെ കാരണം. റാന്നി ടൗണിലെ ജോലികൾ ഒക്ടോമ്പർ 31 ന് മുൻപായി തീർക്കു മെന്നായിരുന്നു കെ എസ്.റ്റി.പിയും കരാറുകാരും എം എൽ എ വിളിച്ച യോഗത്തിൽ പറഞ്ഞത്. എന്നാൽ വീണ്ടും മൂന്ന് മാസം കഴിഞ്ഞിട്ടും പണികൾ തീരാത്ത അവസ്ഥയാണ്.
റോഡിൻ്റെ വശങ്ങളിൽ പുതിയ ജലവിതരണ പൈപ്പ് സ്ഥാപിച്ച് വെള്ളം വിതരണം നടത്താത്തതു കാരണം, ഈ ഭാഗത്ത് കുടിവെള്ള പ്രശ്നവും നേരിടുന്നുണ്ട്. തോട്ടമൺ മുതൽ ബ്ലോക്ക് പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങളും പ്രദേശവാസികളും വില കൊടുത്ത് വെള്ളം വാങ്ങുകയാണ്. റോഡ് പണി തീർന്ന് കുടിവെള്ള വിതരണം സുഗമമാകുന്നതുവരെ വെള്ളത്തിനാവശ്യമുള്ളവർക്ക് കരാർ കമ്പനി വെള്ളം എത്തിച്ചു നല്കണമെന്നുള്ള വ്യവസ്ഥയും പാലിക്കുന്നില്ലന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
സംസ്ഥാന പാത വീതി കൂട്ടി പണിതപ്പോൾ മുൻപ് പഴയ റോഡിൻ്റെ വശങ്ങളിലുണ്ടായിരുന്ന കുടിവെള്ള വിതരണ പൈപ്പുകള്‍ പുതിയ റോഡിൻ്റെ മദ്ധ്യത്തിലായിരിക്കുകയാണ്. പഴയ പൈപ്പിലൂടെ വെള്ളം തുറന്നു വിടുമ്പോൾ ചില സ്ഥലത്ത് പൈപ്പു പൊട്ടി ടാർ ഇളകി വെള്ളം നഷ്ടപ്പെടുന്നതിനൊപ്പം വൻ കുഴികൾ രൂപപ്പെട്ടതും കാണാം. ഇത് വാഹനങ്ങൾ അപകടത്തിൽപ്പെടുവാൻ കാരണമാകുന്നു. സംസ്ഥാന പാത നിർമ്മാണത്തിലെ പരാതികൾ ജനങ്ങൾ അറിയിച്ചാൽ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇല്ലന്നാണ് നാട്ടുകാർ പറയുന്നത്.































