റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ ഉത്രാടപാച്ചിലിന്‍റെ തിരക്കില്‍ ഓണാഘോഷം. ഓണത്തെ വരവേൽക്കാൻ ഉത്രാടദിനത്തിൽ വൻ ജനത്തിരക്കാണ് റാന്നി ടൗണിൽ അനുഭവപ്പെട്ടത്. സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നീണ്ട നിരകൾ ടൗണിലെമ്പാടും ദൃശ്യമായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. പ്രത്യേകിച്ച് തുണിക്കടകളിലും പച്ചക്കറി കടകളിലും ജനങ്ങൾ തടിച്ചുകൂടി. പൊതുവിപണിയിൽ അരിക്കും പഞ്ചസാരയ്ക്കും വില കുത്തനെ ഉയർന്നതോടെ സാധാരണക്കാർക്ക് ആശ്വാസ കേന്ദ്രമായി മാറിയ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും വൻ തിരക്കായിരുന്നു.
സഹകരണ ബാങ്കുകള്‍ ഒരുക്കിയ ഓണചന്തകളും, കുടുംബശ്രീ കച്ചവട കേന്ദ്രങ്ങളും ജനങ്ങള്‍ക്ക് ആശ്വാസമായി മാറി. വിപണിയിൽ പച്ചക്കറി സാധനങ്ങൾക്കും തീപിടിച്ച വിലയാണ് രേഖപ്പെടുത്തിയത്. നേന്ത്രക്കായ കിലോയ്ക്ക് 80 രൂപ മുതലായിരുന്നു വിപണി വില. ഉപ്പേരി വില കിലോയ്ക്ക് 360 രൂപ മുതൽ 420 രൂപ വരെ ഉയർന്നു. കടകളിൽ തിരക്കേറിയതോടെ റാന്നി ടൗണിൽ കനത്ത ഗതാഗതക്കുരുക്കാണ് നേരിട്ടത്. പെരുമ്പുഴ മുതൽ ഇട്ടിയപ്പാറ വലിയപറമ്പുപടി വരെയുള്ള റോഡിൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. ബൈപ്പാസ് ജങ്ഷനിലാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമായത്. പ്രളയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്ന റാന്നിയുടെ അതിജീവനത്തിന്റെ തെളിവായി ഉത്രാടപ്പാച്ചിലിലെ ഈ വലിയ ജനപങ്കാളിത്തം മാറി.































