റാന്നി: റാന്നി വലിയകലുങ്കിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍ കുത്തിവെയ്പ്പ് നൽകിയ സംഭവത്തിൽ പ്രതി വലയിലായതായി സൂചന. എന്നാല്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയതായും പ്രതി ഉടന്‍ പിടിയിലാകുമെന്നും റാന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും പോലീസ് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ പ്രതിയെന്നു കരുതുന്നയാള്‍ വാഹനത്തില്‍ പോകുന്ന ദൃശ്യം ലഭിച്ചു. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് തിങ്കളാഴ്ച സ്കൂട്ടറിൽ വന്നയാൾ കുത്തിവെപ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടക്കുന്നത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുത്തിവെച്ചത്.
റാന്നി ഗവൺമൻ്റ് ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവെപ്പ് എടുത്തത്. സിറിഞ്ചു നശിപ്പിച്ച് കളയാൻ ചിന്നമ്മയെ ഏൽപ്പിച്ചിട്ട് പോയി. വെള്ള സ്കൂട്ടറിലാണ് ഇദ്ദേഹം വന്നതെന്ന് ചിന്നമ്മ പറഞ്ഞു. സംശയം തോന്നിയ ചിന്നമ്മ അയൽവാസിയോട് വിവരം പറയുകയും ഇവർ വാർഡ് മെമ്പർ മിനി തോമസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് മെമ്പർ പഞ്ചായത്തിലും ആശുപത്രിയിലും ബന്ധപ്പെട്ടപ്പോൾ കുത്തിവെപ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ചിന്നമ്മ ഒറ്റയ്ക്കാണ് താമസം. രണ്ട് പെൺമക്കളുണ്ട്. മെമ്പർ സഹോദരിയെ വിളിച്ചു വരുത്തി റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. റാന്നി പോലീസെത്തി ചിന്നമ്മയുടെ മൊഴി എടുത്താണ് കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചത്. ഉപേക്ഷിച്ചു പോയ സിറിഞ്ചും ശേഖരിച്ചു പരിശോധന നടത്തിയിരുന്നു.