പത്തനംതിട്ട: കൊലക്കേസില്‍ ജയിലില്‍ ആയ ഭര്‍ത്താവിന് ജാമ്യമെടുക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയ ശേഷം ബലാല്‍സംഗം ചെയ്ത് നഗ്നദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനും ഭാര്യയ്ക്കുമെതിരേ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതികള്‍ ഒളിവില്‍പോയി. സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ അടൂര്‍ പഴകുളം പന്ത്രാകുഴിയില്‍ അബ്ദുള്‍ റഹിമാന്‍, ഭാര്യ സന എന്നിവര്‍ക്കെതിരേയാണ് കേസ്. പഴകുളം സ്വദേശിനിയാണ് പരാതിക്കാരി.
2019 മാര്‍ച്ചിലാണ് യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ ആയത്. കേസ് സംബന്ധമായ എല്ലാ കാര്യത്തിനും സഹായിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ അടുത്ത ബന്ധു കൂടിയായ അബ്ദുള്‍ അടുത്തു കൂടിയത്. വീട് പണയപ്പെടുത്തി പഴകുളം സര്‍വീസ് സഹകരണ സംഘത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത് യുവതി അബ്ദുളിനെ കേസിന്റെ നടത്തിപ്പിനായി ഏല്‍പിച്ചു. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവര്‍ ആയിരുന്നതിനാല്‍ പ്രതിക്ക് എല്ലായിടത്തും സ്വാധീനമുണ്ടായിരുന്നു. അടൂരിലെ പാര്‍ട്ടിയുടെ ചില നേതാക്കളെ പ്രതി യുവതിക്ക് പരിചയപ്പെടുത്തി നല്‍കി. അഞ്ചു ലക്ഷം രൂപ അവര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി നല്‍കിയെന്ന് യുവതിയോട് പ്രതി പറഞ്ഞിരുന്നു. പാര്‍ട്ടി നേതാവായ അഭിഭാഷകനെയാണ് കേസിന്റെ ചുമതല ഏല്‍പിച്ചത്.
അഭിഭാഷകനെ കാണാന്‍ എന്നു പറഞ്ഞ് കൊട്ടാരക്കര സബ് ജയിലില്‍ പോയി തിരികെ വരുമ്പോള്‍ അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അവിടെ വച്ചാണ് അതിക്രൂരമായി പീഡിപ്പിച്ചതും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതും. പിന്നീട് ഇതേ ഹോട്ടലില്‍ പല പ്രാവശ്യം കൊണ്ടു പോയി പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ നിന്നിറങ്ങി കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് അടൂരിലെ പാര്‍ട്ടി നേതാക്കളും അബ്ദുളും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നുവെന്ന് മനസിലായതെന്ന് പരാതിയിലുണ്ട്.
തുടര്‍ന്ന് അഞ്ചു ലക്ഷം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌നവീഡിയോകളും ഫോട്ടോസും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതി പാര്‍ട്ടി ജില്ലാ നേതാവിന് പരാതി നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ പാര്‍ട്ടിയിലെ യുവജന നേതാവിന്റെ കൈയില്‍ നിന്ന് രണ്ടു ലക്ഷം തിരികെ തന്നു. ബാക്കി തുക അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് കൊടുത്തുവെന്നാണ് പറഞ്ഞതെന്നും പരാതിയിലുണ്ട്.
ഭര്‍ത്താവ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും ഭീഷണി മുഴക്കി തന്നെ പല സ്ഥലത്തും കൊണ്ടു പോയി പീഡിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭീഷണിപ്പെടുത്തി തന്നെയും കൂട്ടി തിരുവനന്തപുരം, മധുര, ഡല്‍ഹി എന്നിവിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. ഈ സമയം പ്രതിതന്നെ തന്റെ അനുയായികളെ കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവര്‍ യുവതിയുമായി ഒളിച്ചോടിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവത്രേ. ഈ സമയം തിരിച്ചു ചെന്നാല്‍ പാര്‍ട്ടിക്ക് നാണക്കേടാകുമെന്ന് പറഞ്ഞാണ് രണ്ടു മാസം വിവിധ സ്ഥലങ്ങളില്‍ കൊണ്ടു നടന്ന് പീഡിപ്പിച്ചത്.
ഇതിനോടകം പണവും ആഭരണവുമെല്ലാം പ്രതി കൈക്കലാക്കി. പോലീസ് നിര്‍ദ്ദേശ പ്രകാരം നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് ഇറങ്ങി പോയതാണെന്നാണ് മൊഴി നല്‍കിയത്. പ്രതിയുടെ ഭീഷണി കാരണമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. തുടര്‍ന്ന് താനും മക്കളുമായി വീണ്ടും ഒന്നിച്ച് ജീവിച്ച് വരുമ്പോള്‍ ഭീഷണി മുഴക്കി പലയിടത്തും വിളിച്ചു വരുത്തി പീഡിപ്പിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ വിവരം ഭര്‍ത്താവിനോട് പറഞ്ഞു.
ഭര്‍ത്താവ് പ്രദേശത്തു നിന്നുള്ള പാര്‍ട്ടിയുടെ ജില്ലാ നേതാവിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ചിത്രങ്ങളും വീഡിയോകളും നശിപ്പിച്ചുവെന്ന് പറഞ്ഞ പ്രതി ഇനി തന്നെ ശല്യപ്പെടുത്തില്ലെന്നും വാക്കു നല്‍കി.
പിന്നീടാണ് പ്രതിയുടെ ഭാര്യ തന്റെ ഭര്‍ത്താവിന്റെയും അനുജന്റെയും ഫോണിലേക്ക് നഗ്‌നചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തത്. പിന്നീട് ഭാര്യയും മറ്റു ചിലരും ചേര്‍ന്ന് ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് അറിഞ്ഞ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു.
പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി വഴിവിട്ട ബന്ധമുണ്ട്. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. ബിജുവുമായും അടുത്ത ബന്ധമാണുള്ളത്. പോലീസ് ഇന്‍സ്പെക്ടര്‍ നടത്തിയ പല വഴി വിട്ട കാര്യങ്ങളും പ്രതിക്ക് അതിലുള്ള പങ്കും തനിക്ക് വ്യക്തമായി അറിയാം. ഇതു കാരണം താന്‍ കൊല്ലപ്പെട്ടേക്കാമെന്നും യുവതിയുടെ പരാതിയിലുണ്ട്. വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ ഒളിവിലാണ് എന്നാണ് പോലീസ് ഭാഷ്യം. യുവതിയുമായി നാടു വിട്ടതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് അബ്ദുളിനെ ഒഴിവാക്കിയിരുന്നു.