ഹത്രാസ് : ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം യുപി പോലീസ് രഹസ്യമായി സംസ്കരിച്ചത് വിവാദത്തിൽ. ഈ മാസം 14ന് നാലുപേര്‍ ചേർന്ന് കൂട്ടബലാല്‍സംഗത്തിനിരയായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഇന്നു പുലർച്ചെ 2.30ന് പോലീസ് സംസ്കരിക്കുകയായിരുന്നു.
പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷമായിരുന്നു പോലീസ് നടപടി. ഇതിനെതിരെ പ്രതിഷേധം ശക്തമായി. ആരെ സംരക്ഷിക്കാനാണ് യുപി പോലീസ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു. അന്യായ നടപടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. പീഡനത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.