കൊച്ചി : റാപ്പർ വേടന്റെ കഴുത്തിൽ നിന്നും വനം വകുപ്പ് പിടിച്ചെടുത്ത ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്. ഇതോടെ നിയമവിരുദ്ധമായി വന്യജീവി അവശിഷ്ടങ്ങൾ കൈവശം വെച്ച കേസിൽ വേടന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് വേടൻ കഴുത്തിൽ ധരിച്ചിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ല് ആണെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കോടതി വനം വകുപ്പിനോട് തെളിവുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലോക്കറ്റ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.
യഥാർത്ഥ പുലിപ്പല്ല് ആണെന്ന് ലാബ് റിപ്പോർട്ടിലൂടെ തെളിഞ്ഞ സാഹചര്യത്തിൽ വനം വകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചാണ് വനം വകുപ്പ് ഇനി പ്രധാനമായും അന്വേഷിക്കുന്നത്. തമിഴ്നാട് സ്വദേശിയായ രഞ്ജിത്ത് കുമ്പിടി എന്ന പ്രവാസി നൽകിയതാണ് ഈ പുലിപ്പല്ല് എന്ന വിവരം വനം വകുപ്പിന് ലഭിച്ചിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി വനം വകുപ്പ് അന്വേഷണം തുടരുകയാണ്. മുൻപ് ഈ കേസിൽ അറസ്റ്റിലായ വേടൻ നിലവിൽ ജാമ്യത്തിലാണ്.






























