പെരുനാട്: റാന്നി പെരുനാട് പഞ്ചായത്തിലെ താളികര, പൂതക്കല്ല് മേഖലകളിൽ ഭൂമിക്കടിയിൽ നിന്ന് അജ്ഞാത ഉറവിടത്തിൽ നിന്നുള്ള വലിയ മുഴക്കങ്ങൾ അനുഭവപ്പെട്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു.വാർത്തയറിഞ്ഞ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഭൂകമ്പ സാധ്യതയോ മറ്റ് ഭൗമവ്യതിയാനങ്ങളോ ഉണ്ടോ എന്ന് തിട്ടപ്പെടുത്തുന്നതിനായി മുൻകരുതൽ നടപടിയായി ഈ മേഖലകളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. മാറ്റിപ്പാർപ്പിച്ചവരെ പെരുനാട് ബഥനി മഠം സ്കൂളിലും പെരുനാട് പഞ്ചായത്തിന്റെ ശബരിമല ഇടത്താവളത്തിലും തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തുനിന്നും ഏകദേശം നാല്‍പ്പത്തിയഞ്ചോളം കുടുംബങ്ങളെയാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിച്ചത്. റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഭൗമശാസ്ത്രജ്ഞരുടെ വിശദമായ പരിശോധനകൾക്ക് ശേഷമേ മുഴക്കത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.




























