കൊല്ലം: മന്ത്രിമാർ മാറുന്നതനുസരിച്ചും ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾക്കനുസരിച്ചും വരുത്തുന്ന പരിഷ്കാരങ്ങളിൽ പ്രതിഷേധവുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ രംഗത്ത്. ജില്ലാ ഓഫീസുകൾ നിർത്തലാക്കിയതാണ് ഏറ്റവുമൊടുവിലത്തെ പരിഷ്കാരം. കോർപ്പറേഷനെ രക്ഷപ്പെടുത്താൻ സ്ഥായിയായ സംവിധാനം വേണമെന്ന അഭിപ്രായം ഇടതു തൊഴിലാളിസംഘടനകളും ഉയർത്തുന്നു. ഇടതു മന്ത്രിസഭയിലെ ഒരു മന്ത്രി കൊണ്ടുവന്ന പരിഷ്കരണങ്ങളെല്ലാം അതേ മന്ത്രിസഭയിലെ അടുത്ത മന്ത്രി വന്നപാടെ മാറ്റിക്കൊണ്ടിരിക്കുകയാണ്. സർക്കാരുകൾ മാറിവരുമ്പോൾ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചാണ് മുമ്പെല്ലാം കോർപ്പറേഷനിൽ പരിഷ്കരണങ്ങൾ കൊണ്ടുവന്നിരുന്നത്. സർവീസുകൾ ആദായകരമായി പുനഃക്രമീകരിക്കൽ, ഡിപ്പോ മാനേജ്‌മെന്റ്, ജീവനക്കാരുടെ വിന്യാസം എന്നിവയ്ക്കൊന്നും സ്ഥായിയായ സംവിധാനം കോർപ്പറേഷനിലില്ല.
ഭരണകർത്താക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും താത്പര്യങ്ങൾക്കനുസരിച്ച് അപ്പപ്പോൾ പരിഷ്കരണങ്ങൾ കൊണ്ടുവരികയാണ്. ജില്ലാ ഓഫീസുകൾ നിർത്തലാക്കൽ, ബസ് സർവീസിനുള്ള ഏകീകൃത സംവിധാനം ഒഴിവാക്കൽ, ആദായകരമായ ട്രിപ്പുകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങിയവയാണ് അടുത്തകാലത്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾ. കെ.എസ്.ആർ.ടി.സി. പുനരുദ്ധാരണ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് 2022 ജൂലായ് 18-ന് ജില്ലാ ഓഫീസുകൾ രൂപവത്കരിച്ചത്. ജില്ലാ ഓഫീസുകളും മേധാവികളും വരുന്നതോടെ സർവീസുകളും വരുമാനവും സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്നായിരുന്നു മാനേജ്‌മെന്റ് അന്ന് വിശദീകരിക്കുന്നത്.





























