കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി.) ഹൈക്കോടതിയുടെ വിമർശനം. അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് ഇ.ഡി.യോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. അത് നിക്ഷേപകരെയടക്കം ദോഷകരമായി ബാധിക്കും. സമയക്രമം പാലിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. എത്രയുംവേഗം പൂർത്തിയാക്കണമെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ പ്രതിയായ അലി സാബ്രി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും നിർദേശിച്ചു.
അന്വേഷണം നിർണായകഘട്ടത്തിലാണെന്നും ചോദ്യംചെയ്തവർ നൽകിയ മൊഴിയിൽ രാഷ്ട്രീയനേതാക്കളുടെ പങ്കാളിത്തം വ്യക്തമാണെന്നും ഇ.ഡി. നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇവർക്കൊക്കെ സമൻസ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു. ഹർജി പിന്നീട് വീണ്ടും പരിഗണിക്കും.





























