ചെന്നൈ : മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് യാചകനായ പൂൽപാണ്ഡ്യൻ സംഭാവനയായി നൽകിയത് 90,000 രൂപ. ഒൻപത് തവണയായി 10,000 രൂപ വീതം മധുര ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നൽകുകയായിരുന്നു. മേയ് 18-നാണ് ആദ്യമായി 10,000 രൂപ നൽകിയത്. തുടർന്ന് എട്ടുതവണ കൂടി പണം നൽകി. സ്വാതന്ത്ര്യദിനാഘോഷത്തിൽ, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തവരുടെ പേരുകളിൽ പൂൽപാണ്ഡ്യന്റെ പേരും കളക്ടർ വായിച്ചിരുന്നു. എന്നാൽ, ആദരിക്കാനായി അദ്ദേഹത്തെ കണ്ടെത്താൻ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല.
തിങ്കളാഴ്ച ഒൻപതാം ഗഡുവായി 10,000 രൂപ നൽകാൻ എത്തിയപ്പോഴാണ് കളക്ടറേറ്റ് ജീവനക്കാർ പൂൽപാണ്ഡ്യനെ കളക്ടറുടെ മുന്നിലെത്തിച്ചത്. തുടർന്ന് കളക്ടർ ടി.ജി. വിനയ് അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചു. രണ്ട് ആൺമക്കളും ജീവിതച്ചെലവ് നൽകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് തൂത്തുക്കുടി ജില്ലക്കാരനായ പൂൽപാണ്ഡ്യൻ യാചകവൃത്തിക്ക് നിർബന്ധിതനായത്. ഇതിലൂടെ ലഭിക്കുന്ന തുകയിൽനിന്ന് ചെലവിനുള്ളതെടുത്ത് ബാക്കി സംഭാവന ചെയ്യുകയാണ് പതിവ്.
തുടക്കത്തിൽ സർക്കാർ സ്കൂളുകൾക്കാണ് സംഭാവന നൽകിയത്. സ്കൂളുകളിൽ മേശ, കസേര തുടങ്ങിയവ വാങ്ങാനും കുടിവെള്ള സൗകര്യമൊരുക്കാനുമാണ് പണം നൽകിയത്. ലോക്ക്ഡൗണിനെത്തുടർന്നാണ് പൂൽപാണ്ഡ്യൻ മധുരയിൽ കുടുങ്ങിയത്. ആദ്യം സർക്കാർ ഒരുക്കിയ മധുരയിലെ ക്യാമ്പിൽ കഴിഞ്ഞു. പിന്നീട് ക്യാമ്പിൽ നിന്നിറങ്ങി യാചകവൃത്തിയിൽ മുഴുകി.