നിലമ്പൂർ: മതപരമായ വിഭജനം നടത്തുന്നത് യു.ഡി.എഫിന്റെ ശൈലിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഓരോ ജനവിഭാഗത്തെയും മതപരമായി ഭിന്നിപ്പിച്ച് ലാഭമുണ്ടാക്കാൻ കഴിയുമോ എന്നാണ് അവർ നോക്കുന്നത്. ആ ശ്രമത്തിന്റെ ഭാഗമായാണ് സതീശൻ ഇന്നലെ സി.പി.എമ്മിനെതിരെ പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.പ്രിയങ്ക ഗാന്ധി വിജയിച്ചത് വര്‍ഗീയവാദികള്‍ വോട്ട് ചെയ്തിട്ടാണെന്ന മുന്‍ പ്രസ്താവനയില്‍ വിജയരാഘവന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം ചൂണ്ടിക്കാട്ടിയപ്പോൾ ‘സതീശന്റെ ഉദ്ദേശ്യം അതിന്റെ വസ്തുതകൾ കാണുക എന്നതല്ല’ എന്നായിരുന്നു മറുപടി. ‘അതിൽനിന്ന് അടുത്ത സ്റ്റെപ്പിലേക്ക് ചവിട്ടാൻ കഴിയുമോ എന്ന് നോക്കുകയാണ് സതീശൻ ചെയ്യുന്നത്. അതിനായി അങ്ങനെ ഒരു സാധനം എടുത്ത് മുന്നിലേക്ക് ഇടുകയാണ്.
രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങളോട് ഞങ്ങൾ പ്രതികരിച്ചുകൊണ്ടിരിക്കും. സതീശൻ കരുതുന്നതല്ല ഞങ്ങൾ പറയുക. അത് സതീശന് നാലഞ്ച് ദിവസം കഴിഞ്ഞാൽ കേൾക്കാം. ഇപ്പോൾ പറയേണ്ടത് ഇപ്പോൾ പറയും. സതീശൻ ചോദിക്കുമ്പോൾ ഉത്തരം പറയേണ്ടയാൾ ഞാനല്ല. അതിന് വേറെ ആളെ നോക്കണം’ -വിജയരാഘവൻ പറഞ്ഞു. പെൻഷൻ കുടിശ്ശിക ഒരുമിച്ച് നൽകുന്നതിനെ കെ.സി. വേണുഗോപാൽ വിമർശിച്ചത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവും പ്രതികൂലമായി ബാധിക്കും. പാവപ്പെട്ടവനെ ബഹുമാനിക്കാൻ പഠിക്കണം. കോൺഗ്രസിന് അതറിയില്ലെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരെ നിലപാടെടുക്കുകയും അതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും ചെയ്തത് ആര‍്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണെന്ന് എ. വിജയരാഘവൻ ഇന്നലെ പറഞ്ഞിരുന്നു. ന‍്യൂനപക്ഷ ജനവിഭാഗമാണ് മലപ്പുറത്ത് കൂടുതൽ എന്നതിനാലാണ് ജില്ല വരുന്നതിനെ യു.ഡി.എഫ് എതിർത്തത്.
എന്നാൽ, സമൂഹത്തിന്റെയും ഒരു ജനതയുടെയും താൽപര‍്യം നോക്കിയാണ് ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപവത്കരിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വായിൽ വരുന്നതെല്ലാം വിളിച്ചുപറഞ്ഞ് വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയമായി സംസാരിക്കുന്നതിനു പകരം വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അതൊന്നും കേരളത്തിൽ വിലപ്പോകില്ല. അസത‍്യം പ്രചരിപ്പിച്ച് നേട്ടംകൊയ്യാൻ നോക്കുകയാണ് വി.ഡി. സതീശൻ. അദ്ദേഹത്തിന് വിവരമുണ്ട്, പക്ഷേ അത് വളഞ്ഞ് പോവുന്നു. ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ആഹ്ലാദിക്കുകയാണ് വി.ഡി. സതീശൻ. കേരളത്തിൽ ഒന്നിലധികം പ്രതിപക്ഷനേതാക്കളുണ്ട്. അതിന്‍റെ സമ്മർദം മൂലമാണ് വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്നത്.





























