തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്റെതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പുനസംഘടനയില്‍ എല്ലാവരുമായി ചര്‍ച്ച വേണം. കെ മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതായും ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല പറഞ്ഞു. പുനസംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിൽ കലാപം രൂക്ഷമായിരിക്കുകയാണ്.
ഡിസിസി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്ഥാന കോൺഗ്രസ്സിലെ അസാധാരണ പോര്. എംപിമാരെ കേട്ടില്ലെന്നാണ് പരാതി. എംപിമാർ പരാതി ഉന്നയിച്ചെന്ന് കാണിച്ച് ഹൈക്കമാൻഡ് പുനസംഘടന നിർത്തിവെപ്പിച്ചു. ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തനായ കെ സുധാകരൻ എംപിമാരുടെ പരാതി കെപിസിസിക്ക് കൈമാറാൻ ആവശ്യപ്പെട്ടു.
പുനസംഘടന നിർത്തി വെച്ച ഹൈക്കമാന്‍ഡ് നടപടിയിൽ കെപിസിസി പ്രസിഡന്‍റിന് കടുത്ത അതൃപ്തിയാണുള്ളത്. എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിൽ ആണ് അമർഷം. നോക്കുകുത്തി ആയി തുടരാൻ ഇല്ലെന്നാണ് സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിച്ചത്. എഐസിസി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയില്ല. കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്‍റെ സംശയം. എന്നാൽ എംപിമാർ അടക്കം പരാതികൾ ഉന്നയിച്ചാൽ പരിഹരിക്കാതെ എങ്ങിനെ മുന്നോട്ട് പോകും എന്നാണ് സതീശന്‍റെ നിലപാട്.






























