പന്തളം : മുട്ടാർ നീർച്ചാൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചാലിൽനിന്ന് വാരി കരയിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ക്ലീൻകേരള കമ്പനിവഴി നീക്കിത്തുടങ്ങി. കിലോയ്ക്ക് എട്ടുരൂപ നിരക്കിൽ ക്ലീൻകേരള കമ്പനിക്ക് നൽകിയാണ് മാലിന്യം ചാലിന്റെ കരയിൽനിന്ന് നീക്കുന്നത്. നഗരസഭാ കൗൺസിൽകൂടി തീരുമാനമെടുത്തപ്രകാരമാണ് ഇതെന്ന് നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു.രമ്യ പറഞ്ഞു. ക്ലീൻകേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് ഇത് നീക്കുന്നത്.
വലിയ ലോറിയിൽ കയറ്റി വേ ബ്രിഡ്ജിൽ തൂക്കിയാണ് ക്ലീൻകേരള കമ്പനിക്ക് വിൽക്കുന്നത്.
കമ്പനി നേരിട്ടെടുക്കുന്ന മാലിന്യം കമ്പനിയുടെ ഗോഡൗണുകളിലെത്തിച്ച് തരംതിരിച്ച് വൃത്തിയാക്കിയശേഷം സിമന്റ് ഫാക്ടറികൾക്ക് നൽകുകയേ മാർഗമുള്ളൂവെന്ന് ക്ലീൻകേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ്കുമാർ പറഞ്ഞു. മാലിന്യം വാഹനത്തിൽ കയറ്റിക്കൊടുക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. മൂന്നാം തവണയാണ് മുട്ടാർ നീർച്ചാൽ വൃത്തിയാക്കാൻ നഗരസഭ മുന്നിട്ടിറങ്ങിയിട്ടുള്ളത്.






























