റാന്നി : ഇരു വൃക്കകളും തകരാറിലായ രമ്യയ്ക്കായി നാടൊന്നിച്ചപ്പോള്‍ പിരിഞ്ഞു കിട്ടിയത് 11,21,071(പതിനൊന്നു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി എഴുപത്തി ഒന്ന്) രൂപ. രമ്യയുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയ സംഭാവന കൂടാതെയുള്ള തുകയാണിത്. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കൂത്താട്ടുകുളം മുണ്ടാക്കൽ രമ്യയുടെ കിഡ്നി മാറ്റി വെയ്ക്കലിനും തുടർ ചികിത്സയ്ക്കുമായാണ് നാടൊന്നാകെ കഴിഞ്ഞ ഞായറാഴ്ച ധന സമാഹരണത്തിനിറങ്ങിയത്.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായ സമിതിയാണ് ധന സമാഹരണത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ഭവനങ്ങൾ സന്ദർശിച്ചു സംഭാവനകൾ സ്വീകരിച്ചു. സമാഹരിച്ച തുക രമ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം വൈകിയ രമ്യയുടെ ചികിത്സകൾ പുനരാരംഭിക്കുകയും കിഡ്നി മാറ്റി വെയ്ക്കലിനുള്ള പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ രമ്യയുടെ കിഡ്നി മാറ്റി വെയ്ക്കൽ ശസ്ത്ര ക്രിയ നടത്താൻ കഴിയുമെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.