മുംബൈ: രാജ്യത്ത് രജിസ്റ്റർ ചെയ്ത ചരക്ക് ലോറികളിൽ പകുതിയും 12 വർഷം കഴിഞ്ഞവയെന്ന് റിപ്പോർട്ട്. റിസർച്ച് ഏജൻസി എൻവിറോ കാറ്റലിസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ ചരക്ക് ഗതാഗതത്തിന് നല്ല പങ്കുവഹിക്കുന്ന ലോറികളിൽ പകുതിയും 12 വർഷം പൂർത്തിയായവയാണ്. ഈ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ റോഡിൽ ഇറക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ലോറിയുടമകളും പറയുന്നു. ട്രക്കുകൾ ഓടിക്കിതച്ചാണ് ടൺ കണക്കിന് ഭാരം കയറ്റി 25,000, 50,000 കിലോമീറ്ററുകൾ ഉത്പന്നങ്ങളുമായി ഓടിയെത്തുന്നത്. ഈ യാത്രക്ക് ദിവസങ്ങൾ വേണ്ടിവരും. സമയ നഷ്ടവും മലിനീകരണവുമാണ് പഴയ വാഹനങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാക്കുന്നത്.
2003ന് ശേഷം രജിസ്റ്റർ ചെയ്ത് ട്രക്കുകളിൽ 80 ശതമാനത്തോളം ടാറ്റയുടെ വാഹനങ്ങളാണ്. അശോക് ലെയ്‍ലാൻഡ്, ഐഷർ, മഹീന്ദ്ര, കമ്പനികളുടെ ട്രക്കുകളും മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഹരിയാന, ഉത്തരപ്രദേശ് സംസ്ഥാനങ്ങളിൽ ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ മിക്ക വാഹനങ്ങളുടെയും കാലവാധി കഴിയാനായതാണ്. 2003 മുതൽ 45 ലക്ഷം ട്രക്കുകൾ ഓൾ ഇന്ത്യ പെർമിറ്റ് ഗണത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിരത്തുകളിൽനിന്ന് നീക്കേണ്ടിവരും. പുതിയ തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവ വികസിക്കുമ്പോൾ ആവശ്യങ്ങൾ വർധിക്കും. അങ്ങനെ വരുമ്പോൾ ചരക്ക് നീക്കം വേഗത്തിലാവണം എന്ന ആവശ്യമുയരും. അപ്പോൾ പഴയ ട്രക്കുകൾക്ക് പകരം പുതിയവ തന്നെ വേണ്ടിവരും.






























