കൊച്ചി : സെക്യൂരിറ്റി ക്ലിയറൻസില്ലാതെ റിപ്പോർട്ടർ ചാനൽ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കണമെന്ന് ട്വന്റി-ട്വന്റി കൺവീനർ സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്നത് ഒരു തട്ടിക്കൂട്ട് സംവിധാനമാണെന്നും കൃത്യമായ സുരക്ഷാ അനുമതികളില്ലാതെ ചാനൽ സംപ്രേഷണം തുടരുന്നതിൽ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചാനലിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയതായും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ചാനലിന്റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം.
നിലവിലെ ചാനൽ ഡയറക്ടർമാർക്ക് നിയമപരമായി സ്ഥാപനം നടത്താൻ അവകാശമില്ലെന്നും, ചട്ടങ്ങൾ പൂർണമായും ലംഘിച്ചാണ് ലൈസൻസ് കൈമാറ്റം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനം എങ്ങനെയാണ് ഇത്രയും കാലം പ്രവർത്തിച്ചതെന്നത് ഗൗരവകരമായ ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്ത് സാബു എം. ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലൈസൻസ് ഉടമയോട് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ടെന്നും രണ്ടു മാസത്തിനകം മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.





























