മേപ്പാടി: ഉരുൾപൊട്ടലിൽ ഒന്നാകെയുലഞ്ഞുപോയി നാട്. ജീവന്റെ തുടിപ്പുകൾ കണ്ടെത്താൻ, ചേതനയറ്റവരെ തിരയാൻ, തോളോടുതോൾ ചേർന്നു നിൽക്കുകയാണ് ഓരോരുത്തരും. അവിടെ സേനാവിഭാഗങ്ങളുണ്ട്, സന്നദ്ധസംഘടനകളുണ്ട്, സാധാരണക്കാരുണ്ട്, എല്ലാവരെയും ഒന്നിച്ചുചേർക്കുന്നത് മനുഷ്യരെന്ന ചിന്തമാത്രം. അവരുടെ വാക്കുകളിലൂടെ. ‘‘യുദ്ധഭൂമിയെക്കാൾ ഭയാനകമായ അവസ്ഥ, എങ്ങും നടുക്കുന്ന കാഴ്ചകൾ, എന്തുചെയ്യണമെന്നറിയാത്ത നിമിഷം. മനുഷ്യന് ഒന്നുംചെയ്യാൻ സാധിക്കാത്ത ചുറ്റുപാട്’’. ചൂരൽമലയിൽ രക്ഷാദൗത്യത്തിലേർപ്പെട്ട നെയ്യാറ്റിൻകര ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പ്രജിലാൽ വിവരിച്ചതിങ്ങനെയാണ്. ദുരന്തത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരെ തേടിയെത്തുന്നവരോട് ഒന്നുംപറയാനാവില്ല. ഇനിയും ഒരുപാട് പേരെ കണ്ടെത്താനുണ്ട്.
കഴുത്തോളം മണ്ണിൽ പുതഞ്ഞയാളെയും ഒറ്റപ്പെട്ട കുഞ്ഞുങ്ങളെയും കയർ കെട്ടിയുമെല്ലാം രക്ഷിച്ചു. രക്ഷാപ്രവർത്തനത്തിൽ 400-ഓളം അഗ്നിരക്ഷാ ഉദ്യോഗസ്ഥർ സജീവമാണ്. വയനാട് മീനങ്ങാടി, തമിഴ്നാട് ആർക്കോണം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് 30 പേർ വീതമുള്ള മൂന്ന് എൻ.ഡി.ആർ.എഫ്. സംഘമാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. മീനങ്ങാടിയിലുള്ള സംഘമാണ് ആദ്യമെത്തിയത്. ആർക്കോണത്തുനിന്നുള്ള കമാൻഡന്റ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. സംഘം മുണ്ടക്കൈയിലേക്ക് വഴിയൊരുക്കി. ഒറ്റപ്പെട്ടുപോയവരെ റോപ്പ് കെട്ടി അതിലൂടെ രക്ഷപ്പെടുത്തി. പുഞ്ചിരിമട്ടത്തും എത്തി. ‘‘എവിടെയെങ്കിലും കിണറുകൾ ഉണ്ടോയെന്ന് പോലും അറിയാത്ത സ്ഥിതിയായിരുന്നു. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ അത് പ്രത്യേകിച്ചും കുഞ്ഞുങ്ങളുടേതാകുമ്പോൾ നെഞ്ചുപൊട്ടുകയായിരുന്നു’’ ടീം അംഗം വൈശാഖ് പറഞ്ഞു.





























