പത്തനംതിട്ട : പേയുണ്ടെന്നു സംശയിക്കുന്ന നായയെ പിടികൂടാന്‍ ഒരു ഗ്രാമം കാത്തിരുന്നത് നീണ്ട അഞ്ചു മണിക്കൂര്‍. ഇത് വടക്കേ ഇന്ത്യയിലൊന്നുമല്ല നടന്നത്, ഇവിടെ കേരളത്തില്‍, പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിന് തൊട്ടുചേര്‍ന്ന് കിടക്കുന്ന ഓമല്ലൂരിലാണ് സംഭവം. പത്തനംതിട്ട കൈപ്പട്ടൂര്‍ റോഡില്‍ ഓമല്ലൂര്‍ കുരിശിനു സമീപം റോഡ് സൈഡില്‍ തന്നെയുള്ള ഒരു വീട്ടിലാണ് ഇന്ന് രാവിലെ ഏഴു മണിയോടെ തെരുവ് നായയെ കണ്ടത്. ഓമല്ലൂർ സ്വദേശി തുളസി വിജയന്റെ വീട്ടിലാണ് പട്ടി കയറിയത്. 62 വയസുള്ള തുളസി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പിന്നാലെ വീടിന്റെ ഗേറ്റ് പൂട്ടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ നായ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു.
പൊതുവേ മെലിഞ്ഞ ഈ നായക്ക് നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വായില്‍ നിന്നും നുരയും പതയും വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാവിലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാലും വാര്‍ഡ് അംഗങ്ങളും എത്തി. പോലീസിനെയും ഫയര്‍ ഫോഴ്സിനെയും ജില്ല ഭരണാധികാരികളെയും വിവരം അറിയിച്ചു. ഏറെ താമസിക്കാതെ തന്നെ എല്ലാവരും സര്‍വ സന്നാഹങ്ങളുമായി എത്തി. നായക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നോക്കുവാന്‍ മൃഗസംരക്ഷണ വകുപ്പും സംഭവ സ്ഥലത്ത് കുതിച്ചെത്തി.
വീടിന്റെ മതിലിനുള്ളില്‍ കിടക്കുന്ന നായ ഏതെങ്കിലും സാഹചര്യത്തില്‍ പുറത്തേക്ക് ചാടി ഇറങ്ങിയാല്‍ വന്‍ അപകടമായിരുന്നു ഉണ്ടാകുന്നത്. കാരണം ഈ വീടിന്റെ മുമ്പില്‍ റോഡാണ്. ഇവിടെ നിരവധി ആളുകള്‍ കൂട്ടം കൂടിയിരുന്നു. തിരക്കേറിയ ഓമല്ലൂര്‍ ജംഗ്ഷന്‍ നേരിട്ട് കാണാവുന്ന ദൂരത്തിലുമാണ്. ഇത്ര അപകടകരമായ സാഹചര്യം നിലവിലുണ്ടായിട്ടും ഈ നായയെ പിടികൂടുവാന്‍ അഞ്ചുമണിക്കൂര്‍ സമയം വേണ്ടിവന്നു. ഈ സമയമത്രയും ഭീതിയുടെ മുള്‍മുനയിലായിരുന്നു ഈ പ്രദേശത്തെ ജനങ്ങള്‍.
നായ നിലയുറപ്പിച്ച വീട്ടില്‍ ഒരു വൃദ്ധ മാതാവ് കതകും ജനലും അടച്ചുപൂട്ടി ഭീതിയോടെ കാത്തിരുന്നു. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നിട്ടും മൃഗസ്നേഹികളായ രണ്ടു യുവാക്കള്‍ വേണ്ടിവന്നു ഈ നായയെ പിടിക്കുവാന്‍. കോന്നി കൊക്കാത്തോട് സ്വദേശി അജാസ്, തിരുവല്ല സ്വദേശി സിനു എന്നിവര്‍ ചേര്‍ന്നാണ് ഇവിടെ നായയെ വല ഉപയോഗിച്ച് പിടിച്ചത്. പിന്നീട് മൃഗ ഡോക്ടര്‍ നായയെ മയക്കുവാന്‍ മരുന്ന് കുത്തിവെച്ചു. അജാസും സിനുവും കയ്യില്‍ ഉണ്ടായിരുന്ന വലക്കൂട് നായയുടെ മുകളിലൂടെ ഇട്ട് നായയെ കൂടിനുള്ളില്‍ കുരുക്കുകയായിരുന്നു. രക്ഷപെടാനുള്ള നീക്കമോ ബഹളമോ ഉണ്ടായില്ല. മരുന്ന് കുത്തിവെച്ച് മയക്കിയ നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സര്‍ക്കാര്‍ സംവിധാനത്തിന്റെ തികഞ്ഞ പരാജയമായിരുന്നു ഇന്ന് ഓമല്ലൂരില്‍ കണ്ടത്. പേയുണ്ടെന്ന് സംശയിക്കുന്ന നായയെ പിടികൂടി എത്രയുംവേഗം ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട സര്‍ക്കാര്‍ സംവിധാനം നോക്കുകുത്തിയായി. നായയെ പിടികൂടുവാനുള്ള ഒരു ഉപകരണം പോലും ഉണ്ടായിരുന്നില്ല. മൃഗസംരക്ഷണത്തിനുവേണ്ടി കോടികള്‍ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാനുള്ള ഉപകരണങ്ങളോ പ്രത്യേകം വാഹനങ്ങളോ ഇല്ല. ഇന്ന് സര്‍ക്കാര്‍ ആശ്രയിച്ചതും സ്വകാര്യ വ്യക്തികളെയാണ്.
































