കോന്നി : ഓണക്കാലത്ത് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയും അപ്ലൈക്കോയുടെ മൊബൈൽ വാഹനങ്ങൾ വഴിയും ആവശ്യത്തിന് ഉള്ള അരിയും അരി ഉത്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കോന്നിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന അരിവിഹിതത്തിൽ കേരളത്തിന് നൽകുന്ന ഭക്ഷ്യ ധന്യ വിഹിതം കേന്ദ്രം വെട്ടികുറച്ചു. എന്നാൽ ഇതിൽ കേരളം തളരില്ല. അരിയും അരിഉത്പന്നങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയും സപ്ലൈകോയുടെ മൊബൈൽ വാഹനങ്ങൾ വഴിയും കേരളത്തിലെ പൊതു ജനങ്ങൾക്ക് സപ്ലെക്കോ വിതരണം ചെയ്യും.
സാധാരണക്കാർക്ക് വേണ്ടിയാണ് സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ കേരളത്തിൽ ആരംഭിച്ചത്. സാധനങ്ങൾക്ക് കമ്പോളത്തിൽ വില വർധിക്കുമ്പോൾ വില പിടിച്ചു നിർത്തുന്നത് സപ്ലൈകോയാണ്. ഒരു പഞ്ചായത്തിൽ കുറഞ്ഞത് രണ്ട് സപ്ലൈക്കോ ഔട്ട്‌ലെറ്റുകൾ എങ്കിലും ആരംഭിക്കുവാൻ കേരളത്തിലെ പൊതു വിതരണ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. പുതിയതായി എഴുപതിൽ അധികം ഔട്ട്‌ലെറ്റുകൾ ആണ് കേരളത്തിൽ ആരംഭിച്ചത്. ഒരു ദിവസം കേരളത്തിൽ പതിനെട്ടുകോടിയോളം രൂപയുടെ വിറ്റുവരവാണ് കേരളത്തിൽ സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ വഴി നടക്കുന്നത്. 13 സബ്‌സിഡി ഉത്പന്നങ്ങൾ 8 വർഷക്കാലം വില മാറ്റമില്ലാതെ വിറ്റു. വിപണിയിൽ വെളിച്ചെണ്ണവില 500 കടന്നപ്പോൾ 329 രൂപക്ക് സപ്ലൈകോ നൽകി. എന്നാൽ മില്ലുടമകൾ പിന്മാറിയ സാഹചര്യത്തിൽ ആണ് വിലയിൽ വീണ്ടും മാറ്റമുണ്ടായത്.
എന്നാൽ വീണ്ടും വെളിച്ചെണ്ണ വില കുറക്കുവാനുള്ള തീരുമാനമാണ് ഇപ്പോൾ എടുക്കുന്നത്. സപ്ലൈകോ ലാഭമുണ്ടക്കാനുള്ള പ്രസ്ഥാനമല്ല. വില്പന കൂടുമ്പോൾ നഷ്ടം സംഭവിക്കുന്ന പ്രസ്ഥാനമാണ് സപ്ലേക്കോ എന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ജി ആർ അനിൽ ആദ്യ വില്പന നിർവ്വഹിച്ചു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ബി ഷാഹുൽ ഹമീദ്, സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ,സപ്ലൈക്കോ റീജിയണൽമാനേജർ ബോബൻ, ജില്ലാ സപ്ലൈ ഓഫീസർ ജയശ്രീ കെ ആർ തുടങ്ങിയവർ സംസാരിച്ചു.





























