തിരുവനന്തപുരം : പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. റിജില്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ സതീശന്‍ കഞ്ഞിക്കുഴിയെപ്പോലെയാണെന്ന ജയരാജന്റെ പരിഹാസത്തിന് പിന്നാലെയാണ് റിജിലിന്റെ മറുപടി. സിബിഐ വരുന്നു എന്ന് കേട്ടപ്പോള്‍ മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റ് പോകുന്ന പ്രകടനം നടത്തിയ പഹയാനാണ് തന്നെ വിമര്‍ശിക്കുന്നതെന്നും റിജില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കതിരൂര്‍ മനോജ് വധക്കേസില്‍ മൂന്‍കൂര്‍ ജാമ്യം കിട്ടാതെ വന്ന സാഹചര്യത്തില്‍ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ജയരാജന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സിബിഐ അന്വേഷണം ഭയന്നാണ് ജയരാജന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നായിരുന്നു ആരോപണം.
കുറിപ്പിന്റെ പൂര്‍ണരൂപം :
മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റു പോകുമായിരുന്നു സി ബി ഐ വരുന്നു എന്ന് കേട്ടപ്പോള്‍ പി ജയരാജന്റെ പ്രകടനം. ആ പഹയാനാണ് എന്നെ വിമര്‍ശിക്കുന്നത്. ഈ ചെന്താരത്തെ പാര്‍ട്ടി തന്നെ മണ്‍ താരകംമാക്കിയതിന്റെ സങ്കടത്തിലാണ് കക്ഷി ഇപ്പോള്‍. ഷുക്കൂറും ഷുഹൈബും ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരെ കൊല്ലാനുള്ള മരണവാറണ്ടില്‍ ഒപ്പിട്ട് അവരുടെ ചോര കുടിക്കുന്ന രക്തരക്ഷസ് ഇപ്പോള്‍ ഖാദി ബോര്‍ഡില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഇത്തരം ചോര കൊതിയന്‍മാര്‍ സര്‍ക്കാരിന്റെ ചെലവില്‍ പൗര പ്രമുഖന്‍മാരായി ഒത്തുകൂടിയ സ്ഥലത്തേക്ക് തന്നെയാണ് ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധവുമായി കടന്നു വന്നത്. കൊല്ലുന്ന രാജവിന് തിന്നുന്ന മന്ത്രി എന്ന് പറയുപ്പോലെ ഡ്രൈവറും ഗണ്‍മേനും ആ ജോലി നന്നായി ചെയ്യുന്നുണ്ട്. പിന്നെ ഭയം ഉണ്ടെങ്കില്‍ ഈ പണിക്ക് നില്‍ക്കില്ലായിരുന്നു. കെ റെയില്‍ നിന്ന് കമ്മീഷന്‍ പറ്റുന്നവര്‍ക്ക് സമരക്കാര്‍ ഗുണ്ടകളും തീവ്രവാദികളും ആണ്. അതെ കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി ശബ്ദ്ധിക്കുമ്പോള്‍ ഈ ആക്ഷേപങ്ങളും അക്രമങ്ങളും ഞങ്ങൾക്ക് കിട്ടുന്ന അംഗീകാരമാണ്. അവരുടെ ശബ്ദമായി തെരുവില്‍ ഇനിയും ഉണ്ടാകും.































