റാന്നി : പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് രാഷ്ട്രീയത്തിലെ യുവസാന്നിധ്യവും കെപിസിസി സെക്രട്ടറിയുമായ റിങ്കു ചെറിയാൻ, തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി റാന്നി മണ്ഡലത്തിൽ സജീവമാകുന്നു. പത്തനംതിട്ടയിലെ പ്രഥമ ഡിസിസി പ്രസിഡന്റും മുൻ റാന്നി എംഎൽഎയുമായ അന്തരിച്ച എം.സി. ചെറിയാന്റെ മകനായ റിങ്കു, പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് മണ്ഡലത്തിൽ മുന്നേറുന്നത്.
മുൻ എംഎൽഎ എം.സി. ചെറിയാന്റെയും മുൻ കെപിസിസി സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ മറിയാമ്മ ചെറിയാന്റെയും മകനാണ് റിങ്കു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി റിങ്കു ചെറിയാൻ മത്സരിച്ചിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവിൽ നേരിയ വോട്ടുകൾക്കാണ് അന്ന് വിജയം നഷ്ടമായത്. അടുത്തിടെ അമേരിക്ക സന്ദർശിച്ച റിങ്കു ചെറിയാന് ഹൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒഐസിസിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വിദേശത്തുള്ള റാന്നി സ്വദേശികളുമായി മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. മണ്ഡലത്തിലെ ആരോഗ്യ മേഖലയ്ക്കും ശബരിമലയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പദ്ധതികൾക്കും മുൻഗണന നൽകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.
റാന്നിയുടെ സമഗ്രമായ പുരോഗതിക്കും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് തന്റെ പ്രഥമ പരിഗണനയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറയുന്നു. റാന്നിയിൽ മുപ്പത് വര്‍ഷമായി തുടരുന്ന എൽഡിഎഫ് ആധിപത്യത്തിന് വിള്ളൽ വീഴ്ത്താൻ റിങ്കു ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ യുഡിഎഫിന് കരുത്തേകുന്നു എന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ.






























