പാറ്റ്‌ന : സോഷ്യലിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തിനു മുന്നോടിയായി ആർജെഡി – ജനതാദൾ (യു) പാർട്ടികളുടെ ലയന നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള പാർട്ടികളുടെ ലയനത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അണിയറ നീക്കങ്ങൾ ആരംഭിച്ചു.
ജനതാദളിൽ (യു) പിളർപ്പുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങളെ ചെറുക്കാൻ ആർജെഡിയുമായി ലയനമെന്ന തന്ത്രമാണു നിതീഷിന്‍റെത്. ആർജെഡി നേതൃത്വവുമായി ലയനത്തിനുള്ള പ്രാരംഭ ചർച്ചകൾ നടന്നതായാണു ജെഡിയു വൃത്തങ്ങൾ നൽകുന്ന സൂചന. ആർജെഡി – ജെഡിയു സർക്കാർ രൂപീകരണം ഇരുപാർട്ടികളുടെയും അണികളിൽ ആവേശം പകർന്നിട്ടുണ്ടെന്നും പാർട്ടികൾ ലയനത്തിനു സജ്ജമാണെന്നും നേതൃത്വം കരുതുന്നു. ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പാർട്ടിയുടെ പതാകയും പേരും മാറ്റാനുള്ള അധികാരം പാർട്ടി അധ്യക്ഷൻ ലാലു യാദവിനു നൽകി പ്രമേയം പാസാക്കിയത് ലയനത്തിനു വഴിയൊരുക്കാനാണെന്ന വിലയിരുത്തലുണ്ട്.





























